ന്യൂദല്‍ഹി: ആധ്യാത്മികാചാര്യന് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് നടത്തുന്ന ലോകസാംസ്കാരികോല്സവത്തിന് എതിരെ ആസൂത്രിത നീക്കം.
പരിപാടി 13 വരെ നടക്കുമെന്നും ജനലക്ഷങ്ങള്‍ പങ്കെടുക്കുമെന്നും യമുനയുടെ തീരത്ത് പടുകൂറ്റന്‍ വേദി തയ്യാറാക്കുമെന്നും വളരെ മുന്‍പേ പ്രഖ്യാപിച്ചതാണ്. പരിപാടിയുടെ വിശദാംശങ്ങള്‍ എല്ലാം വളരെ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അന്നൊന്നും പരിസ്ഥിതി സ്നേഹികള്‍ ഒരക്ഷരം മിണ്ടിയില്ല. ഒരു സംഘടനയും വ്യക്തിയും കേസ് കൊടുത്തുമില്ല. പരിപാടിക്ക് വെറും മൂന്നു ദിവസം മാത്രമിരിക്കെയാണ് ചിലര്‍ ഹര്‍ജിയുമായി ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. പരിപാടി പൂര്‍ണ്ണമായും തടയണമെന്നായിരുന്നു അവരുടെ ആവശ്യം. പരിപാടിക്ക് തൊട്ടുമുന്‍പ് ഹര്‍ജി നല്കി അതു മുടക്കുകയെന്നതായിരുന്നു ലക്ഷ്യം. ഏതായാലും അതു നടന്നില്ല.
വിവാദമുണ്ടാക്കി രാഷ്ട്രപതിയെ പങ്കെടുപ്പിക്കാതിരിപ്പിക്കാന്‍ ശ്രമം നടന്നു. അതില്‍ ഏതായാലും എതിര്‍ശക്തികള്‍ വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാതിരിക്കാനും നീക്കം നടന്നു. പരിസ്ഥിതിയുടെ പേരില്‍ വിവാദമുണ്ടാക്കി, ദേശീയ ഹരിത ട്രിബ്യൂണലിന്റെ മറവില്‍ ഇത് സാധിച്ചെടുക്കാനായിരുന്നു നീക്കം. പ്രധാനമന്ത്രി പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം പല മാധ്യമങ്ങളിലും, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വരുത്തിയതും ഈ ഗൂഡ നീക്കത്തിന്റെ ഭാഗമായിരുന്നു.
മാലിന്യക്കൂമ്പാരത്തില്‍ ശ്വാസം മുട്ടുന്ന യമുനയെ ആര്‍ട്ട് ഒാഫ് ലിവിംഗ് പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ എടുത്താണ് ശുചീകരിച്ചത്. മാലിന്യം കോരി നീക്കി. പരിസരമാകെ ശുചീകരിച്ചു. പരിസ്ഥിതിവാദികള്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
ജനലക്ഷങ്ങള്‍ എത്തുന്ന പരിപാടിക്ക് പാലം പണിതതിന്റെ പേരില്‍ സൈന്യത്തെ പ്രതിക്കൂട്ടില്‍ കയറ്റാനും നീക്കം നടന്നു. സ്വകാര്യ പരിപാടിക്ക് സൈന്യം പാലം പണിതു നല്‍കുന്നത് തെറ്റാണെന്നായിരുന്നു വാദം. എന്നാല്‍ ജനസുരക്ഷയെ കരുതിയാണ് സൈന്യം അത് ചെയ്തതെന്ന സത്യം മറച്ചുവച്ചു.
പരിപാടിയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളും നടന്നു. പാര്‍ലമെന്റില്‍ രണ്ടു ദിവസമായി ഇവയുടെയൊക്കെ പേരില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വലിയ കോലാഹലമാണ് ഉയര്‍ത്തുന്നത്. ശ്രീ ശ്രീ രവിശങ്കറിനെയും ആര്‍ട്ട് ഓഫ് ലിവിംഗിനെയും ശത്രുക്കളെപ്പോലെ കണ്ടായിരുന്നു ബഹളം. ഗുലാം നബി ആസാദും മറ്റുമായിരുന്നു ഇതിനു മുന്പില് നിന്നത്.
അഞ്ചു കോടി ഒടുക്കാന്‍ സാവകാശം
ന്യൂദല്‍ഹി: യമുനാ നദിക്കരയില്‍ ലോകസാംസ്കാരികോല്‍സവം നടത്തുന്നതിന് പിഴ അടയ്ക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് ഒരു മാസത്തെ സാവകാശം നല്കി. ഇന്നലെ 25 ലക്ഷം അടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ച ട്രിബ്യൂണല്‍ ബാക്കി തുകയായ 4.75 കോടി മൂന്നാഴ്ചക്കുള്ളില്‍ അടച്ചാല്‍ മതിയെന്നാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. പിഴ അടയ്ക്കില്ല ജയിലില്‍ പോകാം എന്ന ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയില്‍ ട്രിബ്യൂണല്‍ അതൃപ്തി രേഖപ്പെടുത്തി. ഇത്രയും ഉന്നതരായവര്‍ ഇങ്ങനെ പറഞ്ഞാല്‍ അത് നിയമവാഴ്ചയെ ബാധിക്കും. ട്രിബ്യൂണല്‍ പറഞ്ഞു.
തങ്ങളുടേത് ഒരു ധര്‍മ്മ സ്ഥാപനമാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചു കോടി അടയ്ക്കണമെന്നു പറഞ്ഞാല്‍ സാധിക്കില്ലെന്നും ജീവനകല അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ചാണ് പിഴ അടയ്ക്കാന്‍ സമയം നല്‍കിയത്. അടയ്ക്കേണ്ട അഞ്ചു കോടി പിഴയായി കണക്കാക്കേണ്ടെന്നും പരിസ്ഥിതി നഷ്ടപരിഹാരമായി കരുതിയാല്‍ മതിയെന്നും ജസ്റ്റീസ് സ്വതന്ത്ര കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. 25 ലക്ഷം നല്‍കിയില്ലെങ്കില്‍ കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയം നല്കിയ രണ്ടരക്കോടിയുടെ ഗ്രാന്‍ഡ് പിടിച്ചെടുക്കുമെന്നും ട്രിബ്യൂണല്‍ പറഞ്ഞു. കേസ് ഏപ്രില്‍ നാലിന് വീണ്ടും പരിഗണക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: