ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനം ഹോട്സ്പറിനും തോല്‍വി. യുണൈറ്റഡ് ലിവര്‍പൂളിനോടും ടോട്ടനം ബൊറൂസിയയോടുമാണ് പരാജയപ്പെട്ടത്.
ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്ററിനെ കെട്ടുകെട്ടിച്ചത്. ഇതോടെ രണ്ടാം പാദത്തില്‍ മൂന്ന് ഗോളുകള്‍ക്കെങ്കിലും ജയിച്ചാലേ യുണൈറ്റഡിന് ക്വാര്‍ട്ടര്‍ പ്രതീക്ഷക്ക് വകയുള്ളൂ. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്ന ലിവര്‍പൂള്‍ ഇരുപതാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്.
പെനാല്‍റ്റിയിലൂടെ. യുണൈറ്റഡ് താരം മെംഫിസ് ഡെപെ ബോക്സിനുള്ളില്‍ വച്ച് നഥാനിയല്‍ ക്ലൈനിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് ഡാനിയേല്‍ സ്റ്ററിഡ്ജ് ഗോളാക്കിയത്. സ്റ്ററിഡ്ജിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്. പിന്നീട് 73-ാം മിനിറ്റില്‍ ഫിര്‍മിനോയാണ് രണ്ടാം ഗോള്‍ നേടിയത്. മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് യുണൈറ്റഡ് താരങ്ങള്‍ക്ക് ലിവര്‍പൂള്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്.
ബൊറൂസിയയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ പരാജയം. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്നത് ബൊറൂസിയ താരങ്ങളായിരുന്നു. ഒരിക്കല്‍ പോലും ടോട്ടനത്തിന് കനത്ത ഒരു വെല്ലുവിളി ഉയര്‍ത്താന്‍ മത്സരത്തില്‍ കഴിഞ്ഞതുമില്ല. മാര്‍ക്കസ് റ്യൂസിന്റെ ഇരട്ട ഗോളാണ് ഡോര്‍ട്ട്മുണ്ടിന് മിന്നുന്ന വിജയം നേടിക്കൊടുത്തത്.
61, 70 മിനിറ്റുകളിലായിരുന്നു റ്യൂസിന്റെ ഗോളുകള്‍. 30-ാം മിനിറ്റില്‍ പിയറി എമെറിക് ഔബമേയങ്ങാണ് ബൊറൂസിയയെ മുന്നിലെത്തിച്ചത്. മൂന്ന് ഗോള്‍ വിജയത്തോടെ ബൊറൂസിയ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.
മറ്റൊരു ഹോം മത്സരത്തില്‍ അത്ലറ്റിക്കോ ബില്‍ബാവോ ഏകപക്ഷീയമായ ഒരു ഗോളിനാണ് വലന്‍സിയയെ തോല്പിച്ചത്. കളിയുടെ 20-ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയാണ് ബില്‍ബാവോയുടെ വിജയഗോള്‍ നേടിയത്. സെഡ്രിക് ബകാംബു നേടിയ ഇരട്ടഗോളിന്റെ കരുത്തില്‍ വിയ്യാറയല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബയര്‍ ലെവര്‍ക്യുസനെ തകര്‍ത്തു.
4, 56 മിനിറ്റുകളിലായിരുന്നു ബകാംബു ലെവര്ക്യുസന് വല കുലുക്കിയത്. പതിനൊന്ന് മത്സരങ്ങള്‍ക്കുശേഷമാണ് ബകാംബു ഗോള്‍ നേടുന്നത്. കളിയുടെ തൊണ്ണൂറാം മിനിറ്റില്‍ പന്ത് മനപ്പൂര്‍വം കൈ കൊണ്ട് തട്ടിയതിന് ടിന് ജെദ്വാജ് ചുവപ്പു കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പത്തു പേരെയും വച്ചാണ് ലെവര്ക്യുസന് കളി അവസാനിപ്പിക്കാന്‍ കഴിഞ്ഞത്.
മറ്റൊരു മത്സരത്തില്‍ ഷക്തര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആന്ഡര്ലക്റ്റിനെ തകര്‍ത്തു. ഷക്തറിന് വേണ്ടി ടെയ്സണ്‍, കുച്ചര്‍, എഡ്വേര്‍ഡോ എന്നിവര്‍ ലക്ഷ്യം കണ്ടു. ആന്ഡര്ലക്റ്റിന്റെ ആശ്വാസഗോള്‍ ഫ്രാങ്ക് അഷിയാംപോങ് സ്വന്തം പേരില്‍ കുറിച്ചു.
മറ്റൊരു മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 82-ാം മിനിറ്റില്‍ മെഹ്മെറ്റ് ടോപ്പലിന്റെ ഏക ഗോളില്‍ ഫെനര്‍ബാഷെ സ്പോര്‍ട്ടിങ് ബ്രാഗയെ കീഴടക്കി. മറ്റ് മത്സരങ്ങളില്‍ സ്പാര്‍ട്ട ബ്രാഗ്-ലാസിയോ പോരാട്ടം 1-1നും ബാസല്‍-സെവിയ കളി ഗോള്‍രഹിത സമനിലയിലും കലാശിച്ചു.
ലാസിയോക്കെതിരെ 13-ാം മിനിറ്റില്‍ ഫ്രൈഡെക്കിന്റെ ഗോളില്‍ സ്പാര്ട്ടയാണ് ആദ്യം മുന്നിലെത്തിയത്. 38-ാം മിനിറ്റില്‍ മാര്‍കോ പറോളോ ലാസിയോക്ക് സമനില നേടിക്കൊടുത്തു. എല്ലാ ടീമുകളുടെയും രണ്ടാം പാദമത്സരങ്ങള്‍ 17ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: