മലപ്പുറം: കാലങ്ങളായി മുസ്ലീംലീഗിലെ പുരുഷന്മാരെ നിയമസഭയിലും ലോക്സഭയിലും എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ലീഗ് അനുഭാവികളായ സ്ത്രീകളുടെ വോട്ടുകളാണ്. കാരണം മുസ്ലിം ലീഗിന്റെ അണികളില്‍ പുരുഷന്മാരെക്കാള് കൂടുതല്‍ സ്ത്രീകളാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ വേണ്ടിയാണ് വനിതാ ലീഗ് രൂപീകരിച്ചത്.
പക്ഷേ വനിതാ ലീഗിന്റെ മീറ്റിങ്ങുകളില്‍ പോലും വേണ്ടത്ര വനിതാ പ്രാതിനിധ്യമുണ്ടാവാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കോഴിക്കോട് മലപ്പുറം ജില്ലകളും, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ചില പ്രദേശങ്ങളുമാണ് ലീഗിന്റെ ശക്തികേന്ദ്രങ്ങളെന്ന് പറയുന്നത്. കാലമിത്രയായിട്ടും ആകെ ഒരു തവണ മാത്രമാണ് നിയമസഭയിലേക്ക് ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നത്.
2001ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ഖമറുന്നീസ അന്‍വര്‍ ലീഗ് ടിക്കറ്റില്‍ മത്സരിച്ചു, പക്ഷേ തോറ്റു. ഇത്തവണ 24 മണ്ഡലങ്ങളില്‍ നിന്ന് ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. പക്ഷേ അതിലൊന്നില്‍ പോലും സ്ത്രീകളെ പരിഗണിച്ചിട്ടില്ല. പെണ്ണുങ്ങള് ആണുങ്ങള്‍ക്ക് വോട്ട് ചെയ്താല്‍ മാത്രം മതി, അല്ലാതെ മത്സരിക്കാനൊന്നും നില്‍ക്കേണ്ടെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന്റേത്. ലീഗിന്റെ വീക്ഷണത്തില്‍ സ്ത്രീകളെന്നാല്‍ വോട്ട് ചെയ്യാനുള്ള ഉപകരണം മാത്രമാണ്.
സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത് ഇസ്ലാം വിശ്വാസത്തിന് എതിരാണെന്ന് വാദിക്കുന്ന ‘പണ്ഡിതന്മ’ാരാണ് സ്ത്രീകള്‍ക്ക് സീറ്റ് ലഭിക്കാത്തതിന് പ്രധാനകാരണമെന്നാണ് പറയുന്നത്. മുസ്ലിം ലീഗിന് നേതൃത്വം കൊടുക്കുന്നത് സുന്നി പണ്ഡിത സഭയായ സമസ്തയാണ്.
സമസ്തയിലെ പണ്ഡിതന്മാര് പറയുന്ന ന്യായങ്ങള്‍ സ്ത്രീകള്‍ എംഎല്‍എ ആയാല്‍ ദിവസവും ഒന്നിലേറെ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടി വരുമെന്നും ദൂരയാത്രകള് ചെയ്യേണ്ടിവരുമെന്നുമാണ്. ഇതൊന്നും സ്ത്രീകളെകൊണ്ട് സാധിക്കില്ല. അവര്‍ തളര്‍ന്ന് പോകുമെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍ മറ്റ് പാര്‍ട്ടികളിലെ സ്ത്രീകള്‍ ഇതെല്ലാം ചെയ്യുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ഇവര്‍ക്ക് മറുപടിയുമില്ല.
ലീഗിന്റെ നേതാക്കന്മാര് പങ്കെടുക്കുന്ന വേദികളിലെല്ലാം സ്ത്രീശാക്തീകരണത്തെകുറിച്ച് ഘോരഘോരം പ്രസംഗിക്കാറുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇവര്‍ക്കൊരു വനിതയെ ജയിപ്പിച്ച് നിയമസഭയിലെത്തിക്കാന്‍ കഴിയാത്തതെന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍ ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ പൊതുസമൂഹത്തിന് ഈ വിഷയത്തില്‍ ഇടപെടുന്നതിന് പരിധിയുണ്ടെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: