തൃശൂര്‍: അഴിമതിക്കേസുകളില്‍ തുടര്‍ച്ചയായി അന്വേഷണവും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ എതിര്‍പ്പും നേരിടേണ്ടിവന്നതോടെ സി.എന്‍.ബാലകൃഷ്ണന് മത്സരരംഗത്തുനിന്നും പിന്മാറുന്നു.
80 പിന്നിട്ട സി.എന്‍. വീണ്ടും മത്സരിക്കുന്നതിനെതിരെ ഗ്രൂപ്പ് ഭേദമെന്യേ പാര്‍ട്ടിക്കുള്ളില്‍ യുവനേതാക്കള്‍ രംഗത്തുവന്നിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസില്‍ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവായത്.
ആദ്യകേസ് ഏപ്രില്‍ ആറിന് വിധിപറയാനിരിക്കയാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇനി മത്സരിക്കുന്നത് പന്തിയല്ലെന്ന് സിഎന്നും തിരിച്ചറിഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കാര്യം എ.കെ.ആന്റണിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും സി.എന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന എഗ്രൂപ്പിന്റെ നിലപാടാണ് പെട്ടെന്നുള്ള പിന്മാറ്റത്തിന് പിന്നില്‍.
ഐ ഗ്രൂപ്പിലും സി.എന്‍.ബാലകൃഷ്ണന് ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോള്‍. മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് കഴിഞ്ഞ ദിവസം എ.കെ.ആന്റണി സി.എന്നെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. തൃശൂരില്‍ തേറമ്പില്‍ രാമകൃഷ്ണനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. എ.കെ.ആന്റണിയുടെ താല്പര്യമാണ് ഇതിന് പിന്നില്‍. തേറമ്പിലും സിഎന്നും വീണ്ടും മത്സരിക്കുന്നത് യുവാക്കള്‍ക്കിടയില്‍ അതൃപ്തി വര്‍ദ്ധിപ്പിക്കും.
ഒരാളെയെങ്കിലും ഒഴിവാക്കാനായാല്യുവാക്കളെ തൃപ്തിപ്പെടുത്താം. ഇതാണ് ആന്റണിയുടെ ഇടപെടലിന് പിന്നിലെ താല്‍പ്പര്യം.
സിറ്റിങ്ങ് സീറ്റായ വടക്കാഞ്ചേരിയില്‍ ഇക്കുറി വിജയം എളുപ്പമല്ലെന്ന് സി.എന്‍.ബാലകൃഷ്ണന് കണക്കുകൂട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ ആറു പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും ഇടതുമുന്നണി ലീഡ് നേടിയിരുന്നു. ബിജെപി വോട്ട് 24000മായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതോടെ ജയം അസാദ്ധ്യമെന്ന വിലയിരുത്തലിലാണ് സിഎന്റെ പിന്മാറ്റം.
അതേസമയം മത്സരത്തില്‍ നിന്ന് പിന്മാറുന്ന സി.എന്‍.ബാലകൃഷ്ണന് നോട്ടമിടുന്നത് ഡിസിസി പ്രസിഡണ്ടിന്റെ കസേരയാണ്. ഡിസിസി പ്രസിഡണ്ടായ ഒ.അബ്ദുറഹ്മാന്‍കുട്ടി സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്. അബ്ദുറഹ്മാന്‍കുട്ടി സ്ഥാനാര്‍ത്ഥിയാകുന്ന പക്ഷം പുതിയ ഡിസിസി പ്രസിഡണ്ടിനെ നിയമിക്കേണ്ടിവരും. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുന്നതിലും ഭേദം ഡിസിസി പ്രസിഡണ്ട് കസേര ഇപ്പഴേ ഉറപ്പാക്കുന്നതാണ് നല്ലതെന്ന് കരുതുന്നു കുശാഗ്രബുദ്ധിയായ സി.എന്‍.ബാലകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: