ശ്രീകാര്യം: ആക്കുളം നിര്‍മ്മിതി കേന്ദ്രത്തില്‍ നിന്നും മാസങ്ങളായി നടത്തുന്ന മണ്ണിടിപ്പ് നാട്ടുകാര്‍ തടഞ്ഞു. ആക്കുളം ബോട്ട് ക്ലബിനു സമീപമുള്ള നിര്‍മിതി കേന്ദ്രത്തിന്റെ വസ്തുവില്‍ നിന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ണിടിപ്പ് നടത്തുന്നത്. ദിനം പ്രതി 15 ഓളം വാഹനങ്ങളിലായി 100 കണക്കിന് ലോഡ് മണ്ണാണ് ഇവിടെ നിന്നും കടത്തുന്നത്. ആക്കുളം കായലിന് സമീപമുള്ള നിര്‍മിതി കേന്ദ്രത്തിന്റെ വസ്തുവില്‍ നിന്നും കഴക്കൂട്ടം ബൈപാസ് നിര്‍മ്മാണത്തിന് വേണ്ടിയാണ് മണ്ണെടുത്തിരിക്കുന്നത്. എന്നാല്‍ ഒരു മാസം മുമ്പ് ഇവിടെ മണ്ണിടിഞ്ഞ് വീണ് ലോറിയിലിരുന്ന ആസാം സ്വദേശിയായ ഡ്രൈവര്‍ മരിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം ഇവിടെ നിന്ന് മണ്ണെടുപ്പ് നിര്‍ത്തി വച്ചിരുന്നുവെങ്കിലും വീണ്ടും ഇതു തുടങ്ങിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
നൂറ് അടിയില്‍ കൂടുതല്‍ ഉയരത്തിലാണ് ഇവിടെ നിന്ന് മണ്ണെടുക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാക്കിയിട്ടുണ്ട്. കട്ടി കുറഞ്ഞ മണ്ണായതിനാല്‍ ഇടിച്ച സ്ഥലത്തു നിന്നും മണ്ണ് വീണ്ടും ഇളകി വീഴുന്നത് പതിവാണ്. ഇങ്ങനെ ഇളകി വീണാണ് വാഹനത്തില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ മരിക്കാനിടയായത്. റോഡില്‍ വെള്ളം ഒഴിക്കാതെ നിരനിരയായി മണ്ണ് കൊണ്ട് പോകുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്. റോഡില്‍ നിന്നും വരുന്ന പൊടി ശ്വസിച്ച് നാട്ടുകാര്‍ക്ക് അസുഖങ്ങള്‍ ഉണ്ടായിതുടങ്ങി. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന സംഘം പ്രതിഷേധവുമായി മണ്ണെടുപ്പ് സ്ഥലത്ത് എത്തുകയും ശ്രീകാര്യം പോലീസുമായി ചര്‍ച്ച നടത്തി. പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് നാട്ടുകാര്‍ ശാഠ്യം പിടിക്കുകയും മണ്ണെടുപ്പ് സ്ഥലത്തെ ഗേറ്റ് പൂട്ടി എടുക്കുകയുമായിരുന്നു. ഈ സ്ഥലത്തെ മണ്ണെടുപ്പ് നിര്‍ത്തുന്നതിനു വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ സ്ഥലത്ത് സര്‍വ്വകക്ഷി യോഗം വിളിക്കുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: