നാഗൗര്‍ (രാജസ്ഥാന്): ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആര്‍എസ്എസ് ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നത് രാജ്യസ്നേഹികളും സമാധാനകാംക്ഷികളുമായ ജനങ്ങളെ ബാധിക്കുന്നുണ്ട്. കര്‍ശന നടപടികളിലൂടെയേ ഇവ നിയന്ത്രിക്കാന്‍ സാധിക്കൂ. ആര്‍എസ്എസ് വിലയിരുത്തി. രാജ്യാതിര്‍ത്തികള്‍ ശക്തിപ്പെടുത്തണമെന്നും ആര്‍എസ്എസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ അഖില ഭാരതീയ പ്രതിനിധി സഭയില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി സമര്‍പ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
സര്‍വ്വകലാശാലകള്‍ രാജ്യവിരുദ്ധ ശക്തികളുടെ കേന്ദ്രമായി മാറുന്നത് ആശങ്കാജനകമാണ്. രാജ്യസ്നേഹത്തിന്റെ വിത്തുപാകേണ്ട സര്‍വ്വകലാശാലകളില്‍ രാജ്യത്തെ വിഘടിപ്പിക്കുമെന്ന മുദ്രാവാക്യങ്ങളാണുയരുന്നത്. സ്വാഭാവികമായും ഇതു രാജ്യസ്നേഹികള്‍ക്ക് അംഗീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുമെന്ന ആശയം പ്രചരിപ്പിക്കുന്നത് തടയപ്പെടേണ്ടതാണ്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം രാഷ്ട്രവിരുദ്ധശക്തികളെ പിന്തുണയ്ക്കുന്നതും ആശങ്കാജനകമാണ്.
പാര്‍ലമെന്റ് ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിച്ചതിന് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചയാളെ രക്ഷസാക്ഷി പരിവേഷം നല്കി ബഹുമാനിക്കുകയാണ്. ഇത്തരം പ്രവൃത്തികള്‍ രാജ്യവിരുദ്ധമാണ്. ഇവര്‍ നമ്മുടെ ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും പാര്‍ലമെന്റിലും വിശ്വാസമില്ലാത്തവരാണ്. കാലങ്ങളായി ഇത്തരം പ്രവൃത്തികളാണ് ചില സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് നടക്കുന്നതെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി.
കലാലയങ്ങളുടെ പരിശുദ്ധിയും സാംസ്കാരികാന്തരീക്ഷവും തകര്‍ക്കുന്ന സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്. ജെഎന്‍യുവിലും ഹൈദ്രബാദ് സര്‍വ്വകലാശാലയിലും നടന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളും വെളിച്ചത്തുവന്നിട്ടുണ്ട്.
സംവരണത്തിന്റെ പേരില്‍ ഗുജറാത്തിലും ഹരിയാനയിലും നടന്ന പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രമല്ല സാമൂഹ്യ സൗഹാര്‍ദ്ദത്തെയും അപകടപ്പെടുത്തുന്നതാണെന്നും ആര്‍എസ്എസ് വിലയിരുത്തി. ഇത്തരം വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. അതിശക്തമായ സമൂഹമാണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളുടേയും പരിഹാരമാര്‍ഗ്ഗമെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു.
അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും നിതാന്ത്ര ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ടെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. പത്താന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കള്ളക്കടത്ത്, അനധികൃതകുടിയേറ്റം, പാക് പിന്തുണയോടെയുള്ള ഭീകരവാദം തുടങ്ങിയവയെയെല്ലാം കര്‍ശനമായി നിരീക്ഷിക്കണമെന്നും അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും ആര്‍എസ്എസ് നിര്‍ദ്ദേശിച്ചു.
ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശന നിയന്ത്രണം വേണ്ട
നാഗൗര്‍ (രാജസ്ഥാന്): ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശന നിയന്ത്രണത്തിനെതിരെ ആര്‍എസ്എസ്. ക്ഷേത്രങ്ങളില്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ പരിഗണനയാണ് ലഭിക്കേണ്ടത്. ചില അനുചിതമായ ആചാരങ്ങള്‍ ചില സ്ഥലങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ട്. എല്ലാവരേയും ചേര്‍ത്ത് ഉചിതമായ ചര്‍ച്ചകള്‍ നടത്തിയും ജനങ്ങളുടെ മനസ്സ് മാറ്റാന്‍ ശ്രമിച്ചുകൊണ്ടുമാണ് വിഷയം പരിഹരിക്കേണ്ടത്. സമരങ്ങളിലൂടെ പ്രശ്നം വലുതാക്കരുത്. ഒരു വിവേചനവും കൂടാതെ സ്ത്രീയ്ക്കും പുരുഷനും ക്ഷേത്രപ്രവേശനം സാധ്യമാക്കേണ്ടതുണ്ടെന്നും ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: