കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ തുടങ്ങാതിരിക്കാന്‍ സ്വകാര്യ ആശുപത്രി ഉടമകളില്‍ നിന്ന് പ്രലോഭനങ്ങളുണ്ടെങ്കില് ആരോഗ്യവകുപ്പ് വീഴരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി.
കാന്‍സര്‍ സെന്റര്‍ തുടങ്ങാനുള്ള സഹായത്തിനായി പരാതിക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണം. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ മൂവ്മെന്റിനു വേണ്ടി പ്രൊഫ.എം.കെ. സാനു, കെ.ആര്. വിശ്വംഭരന്, ഡോ.എന്‍.കെ. സനില്‍കുമാര്‍, ജസ്റ്റിസ് പി. ഷംസുദ്ദീന്, പി. രാമചന്ദ്രന്, സി.ജി. രാജഗോപാല്‍, കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യന്, അഡ്വ. ടി.ബി. മിനി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ പരമര്‍ശം.
കൊച്ചി കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം ആര്‍സിസിയെ പോലെയാക്കണമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കരുത്. കാന്‍സര്‍ സെന്ററിന് സംഭാവന നല്കാന് തയ്യാറാകുന്നവര്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കാനുള്ള നടപടി കാന്‍സര്‍ സൊസൈറ്റി സ്വീകരിക്കണം. കൊച്ചി കാന്‍സര്‍ സെന്ററിന് കോഴിക്കോട് കേന്ദ്രത്തിന് ലഭിച്ചതുപോലെ കേന്ദ്ര സഹായം ലഭിക്കില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.ആശാ തോമസ്് കമ്മീഷനെ അറിയിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ കത്ത് ഹാജരാക്കിയില്ല.
മെഡിക്കല്‍, ജനറല്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യം ഉണ്ടെന്നാണ് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചത്. എങ്കില്‍ മെഡിക്കല്‍ കോളേജുള്ള സ്ഥലത്ത് റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ എന്തിനാണെന്ന് പരാതിക്കാര്‍ ചോദിക്കുന്നു. റേഡിയേഷനുള്ള സൗകര്യം തുടങ്ങുന്നതിനു മുമ്പ് കീമോതെറാപ്പി ചെയ്യുന്നതിനുള്ള സൗകര്യങ്ങളും കിടത്തി ചികിത്സയും ഒന്നാം ഘട്ടത്തില്‍ ചെയ്യാനാകുമോ എന്ന് കാന്‍സര്‍ സൊസൈറ്റി തീരുമാനിക്കണമെന്ന് കമ്മീഷന് നടപടിക്രമത്തില്‍ ആവശ്യപ്പെട്ടു.
ഒപി എന്ന് പ്രവര്‍ത്തനം തുടങ്ങുമെന്നും എത്ര ഡോക്ടര്‍മാരെ നിയമിച്ചെന്നും സര്‍ക്കാര്‍ കമ്മീഷനെ അറിയിക്കണം. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിക്കണമെന്നും ജെ.ബി. കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. വിശദീകരണം ഏപ്രില്‍ 22ന് രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: