മരട്: അന്‍പതു വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങള്‍ ഹൈജാക്ക് ചെയ്തുവെച്ചിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നെട്ടൂര്‍ നോര്‍ത്ത് എസ്എന്‍ഡിപി ശാഖ ഗുരുദേവ മണ്ഡപ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഈഴവ സമുദായത്തിന് തുല്യനീതി നിഷേധിക്കുകയാണ്. എസ്എന്‍ഡിപി യോഗത്തിന്റെ കേസുകള്‍ വാദിക്കുന്നയാളായതിനാല് അഡ്വ. രാജന് ബാബുവിനെ കെപിസിസി പ്രസിഡന്റ് യുഡിഎഫില്‍ നിന്നും നിഷ്കാസനം ചെയ്തു. നീതി ലഭിക്കാന്‍ ഇടയുള്ളത് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയില്നിന്നുമാണ്. കേരളത്തിലെ ഹൈന്ദവ സമുദായത്തിന് തുല്യനീതി ലഭിക്കണമെങ്കില്‍ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നാല്‍ മാത്രമേ രക്ഷയുള്ളൂവെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് നായാടി മുതല്‍ നമ്പൂതിരി വരെയും കൃസ്ത്യാനികളും മുസ്ലിംങ്ങളും ഉള്ള ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
നെട്ടൂര്‍ നോര്‍ത്ത് കുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ നടന്ന സമര്‍പ്പണ സമ്മേളനത്തില്‍ കണയന്നൂര്‍ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയര്മാന് മഹാരാജാ ശിവാനന്ദന് അദ്ധ്യക്ഷത വഹിച്ചു. കണയന്നൂര്‍ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ പി.ഡി. ശ്യാംദാസ്, ഗുരുദേവ വിഗ്രഹം സമര്‍പ്പിച്ച ചക്കരപ്പറമ്പ് വി.എസ്. രാമകൃഷ്ണന്, യൂണിയന് നേതാക്കളായ ടി.കെ. പത്മനാഭന് മാസ്റ്റര്‍, എം.ഡി. അഭിലാഷ്, സുധീര്‍കുമാര്‍ ചോറ്റാനിക്കര, അനീഷ് തോട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു. വി.എസ്. രാമകൃഷ്ണന്, സ്ഥപതി ഷാജി കുമ്പളം, കോണ്ട്രാക്ടര് കൃഷ്ണകുമാര്‍, എഞ്ചിനീയര്‍ സുധീര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. ശാഖ സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് കെ. അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: