കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം മലയാളം ബിരുദാനന്തര ബിരുദകോഴ്സ് തുടങ്ങും മുമ്പേ ഉപേക്ഷിച്ചു. ഇതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വഞ്ചിതരായി.കോഴ്സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന് ഫീസ് തിരിച്ചു നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. യുജിസി അംഗീകാരമില്ലാത്തതിനാലാണത്രെ കോഴ്സ് ഉപേക്ഷിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് മാതൃഭാഷയില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബിരുദാനന്ത ബിരുദ കോഴ്സ് 2015-16 വര്‍ഷത്തില്‍ ആരംഭിക്കുന്നതായി വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം 4000 രൂപയോളം ഫീസടച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ കോഴ്സിന് ചേര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 ആയിരുന്നു 500 രൂപ സൂപ്പര്‍ ഫൈനോടെ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. അവസാന തീയ്യതി കഴിഞ്ഞ് രണ്ടുമാസം പിന്നിടുകയും വാര്‍ഷിക പരീക്ഷക്ക് സമയമാവുകയും ചെയ്തിട്ടും പഠനസാമഗ്രികള്‍ വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റിയിലെത്തിയപ്പോഴാണ് കോഴ്സ് ഉപേക്ഷിച്ചു കഴിഞ്ഞ വിവരം പുറത്തറിയുന്നത്. 4500 രൂപ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുകയും ഇതുവരെ കോഴ്സ് നിര്‍ത്തിയ വിവരം സര്‍വ്വകലാശാല അധികൃതര്‍ മറച്ചുവെക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളോട് നിങ്ങള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റും പണവും തിരിച്ചുവാങ്ങണമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ലഭിച്ചെങ്കിലും പണം എന്ന് തിരിച്ചുലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്. നാക് അക്രഡിറ്റേഷന് അടക്കം നേടിയെടുക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സര്‍വ്വകലാശാല അധികൃതര്‍ ഇത്തരം തലതിരിഞ്ഞ നടപടികളുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്ന്നികഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷെ സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു കോഴ്സിന് വിജ്ഞാപനം നടത്തുകയും അപേക്ഷയും ഫീസും സ്വീകരിച്ച് കോഴ്സ് നടത്താന്‍ യുജിസി അംഗീകാരമില്ലെന്ന് പറഞ്ഞ് കോഴ്സ് ഉപേക്ഷിക്കുന്ന സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: