ഇരിട്ടി: യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ വന്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ കെ.സി.ചാക്കോ ആണ് യുഡിഎഫ് ഭരണ സമിതിക്കെതിരെ രംഗത്ത് വന്നത്. അയ്യന്‍കുന്നില്‍ വീണ്ടും സ്റ്റോണ്‍ ക്രഷറുകള്‍ക്കും ക്വാറികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള രഹസ്യ നീക്കം നടക്കുന്നതായാണ് ചാക്കോ പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ നാലിന് നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ചില മെമ്പര്‍മാരുടെ എതിര്‍പ്പുമൂലം ലൈസന്‍സിനുള്ള അപേക്ഷ ക്യാന്‍സല്‍ ചെയ്യാതെ മാറ്റിവെച്ചതില്‍ ദുരൂഹത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിന്റെ തലേദിവസം മെമ്പര്‍മാര്‍ക്ക് അജണ്ട നോട്ടീസ് നല്‍കിയാണ് യോഗം വിളിച്ചത്. ഇതില്‍ പന്ത്രണ്ടാമത്തെ പരിഗണനാ വിഷയമായി വന്നത് ലൈസന്‍സിനുള്ള അപേക്ഷകള്‍ പരിഗണിക്കല്‍ എന്നതായിരുന്നു. അപേക്ഷ എന്താണെന്ന് വ്യക്തമായി ഉത്തരം പറയാതെ വൈസ് പ്രസിഡണ്ടുമായി ആലോചിച്ച് ഇത് മാറ്റി വെക്കുകയായിരുന്നു. അജണ്ട നിരസിക്കാതെ ഇത് മാറ്റി വെച്ചതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി ചാക്കോ ആരോപിച്ചു.
താന്‍ പ്രസിഡണ്ടായിരുന്ന കാലത്ത് ക്വാറികള്‍ക്കുള്ള ലൈസന്‍സ് നിഷേധിച്ചതാണ് അന്ന് തന്നെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മറിച്ചിടാന്‍ കാരണമാക്കിയത്. ആലോബി ഇപ്പോഴും സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എംഎല്‍എ സണ്ണി ജോസഫ് പുറത്തിറക്കിയ പ്രകടന പത്രികയുടെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ.സി.ചാക്കോ ആരോപിച്ചു. ഇതിനെ എന്തു വിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അയ്യന്‍കുന്നു ഭരണ സമിതിയിലും ഇതേ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അന്ന് പ്രസിടണ്ടായിരുന്ന കെ.സി.ചാക്കോവിനെ മറിച്ചിടുകയും ചെയ്യ്തിരുന്നു. തുടര്‍ന്ന് രണ്ടു പ്രസിഡണ്ടുമാര്‍ മാറിമാറി വരാനും അത് ഇടയാക്കി. പല ആരോപണങ്ങളും ഉയര്‍ന്ന അന്ന് ഭരണസമിതിയിലെ ആറോളം അംഗങ്ങളെ കോടതി അയോഗ്യരാക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഇടയാക്കിയത് ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ആറോളം ക്വാറികളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമായിരുന്നു. ഇപ്പോഴത്തെ ഭരണ സമിതിയിലും സമാന സംഭവങ്ങളാണ് നടക്കാന്പോവുന്നതെന്ന് കെ.സി.ചാക്കോയുടെ പത്ര സമ്മേളനത്തോടെ കൂടുതല്‍ തെളിഞ്ഞുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: