കൊട്ടാരക്കര: പോലീസ് തേര്‍വാഴ്ച തുടരുന്നു, നെടുവത്തൂരില്‍ വീടും വാഹനങ്ങളും അടിച്ചുതകര്‍ത്തു. പോലീസുകാര്‍ ഗുണ്ടകളെ പോലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അഴിഞ്ഞാടുന്നു. മുന്‍ താലൂക്ക് സമ്പര്‍ക്കപ്രമുഖ് ജയകുമാറിന്റെ വീട്ടിലെത്തിയ സംഘം ഗുണ്ടകളെക്കാള്‍ ഭീകരമായി അഴിഞ്ഞാടുകയായിരുന്നു. വീടിന്റെ വാതിലുകള്‍ ചവിട്ടിപൊളിച്ചു, ജനല്‍ഗ്ലാസുകള്‍ അടിച്ചുപൊട്ടിച്ചു, മുറ്റത്ത് കിടന്നിരുന്ന ടെമ്പോയുടേയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. ഭയവിഹ്വലരായി ഒളിച്ച ജയകുമാറിന്റെ ഭാര്യയെയും കുട്ടികളേയും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തി. എന്നിട്ടും കലിയടങ്ങാതെ മുറ്റത്ത് വച്ചിരുന്ന ബൈക്ക് കുത്തിത്തുറന്ന് സ്റ്റേഷനില്‍ കൊണ്ട് പോയി. തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ട്ടന്റെ വീട്ടിലും എത്തി അതിക്രമം നടത്തി. കൊട്ടാരക്കര എസ്ഐ ശിവപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ആര്‍എസ്എസ് പ്രചാരകനെ ലോക്കപ്പിലിട്ട് ക്രുരമായി മര്‍ദ്ദിക്കുന്നതറിഞ്ഞ് സ്റ്റേഷനിലെത്തി ഡിവൈഎസ്പി, സിഐ എന്നിവരെ വിവരം ധരിപ്പിച്ച് ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ജില്ലാസമ്പര്ക്ക പ്രമുഖ് അനില്‍കുമാറിന്റെ വീട്ടിലും കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ പോലീസ് എത്തി അതിക്രമത്തിന് തുനിഞ്ഞെങ്കിലും ഭാര്യ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട സംഘം ചെറിയ താക്കീത് നല്കി മടങ്ങി. ഇരുപതിലധികം വീടുകളിലാണ് പോലീസ് ഇത്തരത്തില്‍ അതിക്രമങ്ങള്‍ നടത്തിയത്. പല വീടുകളിലേയും സ്ത്രീകളും കുട്ടികളും പോലീസ് ഭീകരതയുടെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല.
പോലീസ് എടുത്തെറിഞ്ഞ അമ്പലക്കര രമേശിന്റെ കുട്ടി ഇപ്പോഴും ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്ന് കരയുകയാണെന്ന് ഭാര്യ മായ പറയുന്നു. ഭയന്നുകഴിയുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ ബിജെപി ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ വീടുകളില്‍ എത്തി. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരിതത്തെപ്പപറ്റി 80 വയസ് കഴിഞ്ഞ അമ്മൂമ്മ മുതല്‍ കൊച്ചുകുട്ടികള്‍ വരെ നേതാക്കളുടെ മുന്നില്‍ വിങ്ങിപൊട്ടികൊണ്ട് വിവരിച്ചു. തങ്ങള്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും നാട്ടില്‍ നിയമം നടപ്പിലാക്കേണ്ടവര്‍ ഇത്രയും ക്രൂരന്മാരാണോ എന്നുമാണ് രോഷത്തോടെ ഒരു അമ്മ ചോദിച്ചത്. ഭീകരവാദികള്‍ക്കും കൊലപാതകികളും നാട്ടില്‍ സുഖമായി താമസിക്കുമ്പോള്‍ തങ്ങളുടെ മക്കള്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് ഇവര്‍ ചോദിക്കുന്നു. പെറ്റി കേസില്‍ തീരേണ്ട സംഭവത്തെ തനിക്ക് ആര്‍എസ്എസ്, ബിജെപി ക്കാര്‍ക്ക് നേരെ അഴിഞ്ഞാടാനുള്ള ലൈസന്‍സ് ആക്കി മാറ്റിയ എസ്ഐ ശിവപ്രകാശിനെതിരെ ഇതുവരെയും അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല. കൊടിക്കുന്നിലിന്റെ സംരക്ഷണത്തില്‍ എസ്ഐ ആര്‍എസ്എസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്. കസ്റ്റഡിയിലെടുത്ത താലുക്ക് മുന്ശാരീരിക് പ്രമുഖ് ശ്രീനിവാസനെ പോലീസ് വാഹനത്തില്‍ വച്ചും ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ചും അതിക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി, മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ടും നട്ടെല്ലിന് വേദനയും അനുഭവപ്പെടുന്ന ശ്രീനിവാസനെ ഇതിനകം ജയിലില്‍ നിന്ന് പലതവണ ആശുപത്രിയില്‍ എത്തിച്ചു. കോട്ടാത്തല സ്വദേശി ഹരിദാസിന്റേതും സമാനമായ അവസ്ഥയാണ്. അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ലോക്കപ്പ് മര്‍ദ്ദനമുറയാണ് കൊട്ടാരക്കര എസ്ഐയും സംഘവും നടത്തുന്നത്.
ബൈക്കിന്റ പിന്നിലിരുന്ന് യാത്ര ചെയ്തതിന് ക്രൂരമായി മര്‍ദ്ദനമേറ്റ ആര്‍എസ്എസ് പ്രചാരകന് ബിനീഷ് ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. കോട്ടാത്തല ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ സംബന്ധിച്ചശേഷം ബിനീഷ് മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ബൈക്കില്‍ കാര്യാലയത്തിലേക്ക് വരുമ്പോള്‍ ഉല്‍സവ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസുകാരനാണ് എസ്ഐ ക്ക് കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയ നേതാവ് പോകുന്നതായി കാണിച്ച് കൊടുത്തത്. തുടര്‍ന്ന് എസ്ഐ വാഹനത്തെ പിന്തുടര്ന്ന് പത്തടിയില്‍ വച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചവരോട് പോകാന്‍ പറഞ്ഞശേഷം പിന്നിലിരുന്ന പ്രചാരകനെ മാത്രം കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ മാധ്യമങ്ങളോടും പോലീസ് ഉന്നതരോടും കള്ളകഥയാണ് എസ്ഐ മൊഴിഞ്ഞത്. എസ്ഐ യുടെ മുന്‍ വൈരാഗ്യത്തിന് നൂറിലധികം ഉദാഹരണങ്ങള്‍ ഉണ്ടങ്കിലും കൊടിക്കുന്നിലിന്റേയും പുനലൂര്‍ മധുവിന്റേയും മാനസപുത്രനോട് ഇവര്‍ മറുത്തൊന്നും പറയില്ല. മജിസ്ട്രേറ്റുംഅഭിഭാഷകരും സാധാരണക്കാരും ഓട്ടോറിക്ഷക്കാരും തുടങ്ങി എസ്ഐ ശിവപ്രകാശിന്റെ പീഡനത്തിന് ഇരയാകാത്തവര് വിരളമാണ്. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് തന്നെ അപമാനമായ മര്ദ്ദകവീരനെതിരെ വകൂപ്പ് തല അന്വേഷണം നടത്തി പിരിച്ചു വിടാന്‍ നടപടി ഉണ്ടാകണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: