കുന്നത്തൂര്‍: അഭിമാനപോരാട്ടം നടക്കാന്‍ പോകുന്ന കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ആര്എസ്പിയില് തര്‍ക്കം മുറുകുന്നു. 12 പേരുടെ ലിസ്റ്റാണ് നിലവില്‍ മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നതായാണ് സൂചന.
സ്ഥാനാര്‍ത്ഥിമോഹികളുടെ എണ്ണം കൂടിയതാണ് ആര്‍എസ്പി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. നാലുപേരുടെ പേരുകള്‍ മണ്ഡലത്തില്‍ മുഴുവന്‍ കേള്‍ക്കുന്നുണ്ട്. ഈ നാലുപേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ശൂരനാട് ബ്ലോക്ക് പഞ്ചായത്തംഗം രാജീവ്, ഐക്യ കര്‍ഷക സംഘം നേതാവായ ബൈജു പെരുവേലിക്കര, പിഎഎസ്യു നേതാവ് സുഭാഷ് കല്ലട, ആര്‍വൈഎഫ് ദേശീയ കമ്മിറ്റിയംഗം കോവൂര്‍ ഉല്ലാസ് എന്നീവരുടെ പേരുകളാണ് നിലവില്‍ ആര്‍എസ്പി നേതൃത്വം പരിഗണിക്കുന്നത്. ഇവരെല്ലാം സ്വയം സ്ഥാനാര്‍ത്ഥിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നതും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കോവൂര്‍ ഉല്ലാസിനു വേണ്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം നിലയുറപ്പിച്ചുകഴിഞ്ഞു. അതേ സമയം കോവൂര്‍ കുഞ്ഞുമോന്റെ കുടുംബാംഗത്തെ മത്സരിപ്പിക്കുന്നതിനെതിരെയും പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായക്കാരുമുണ്ട്. കൂടാതെ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ ഭാര്യക്ക് ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡില്‍ സ്ഥാനം ലഭിച്ചതിനാല്‍ മറ്റാരെയെങ്കിലും പരിഗണിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. ഈ വാദഗതികള്‍ പാര്‍ട്ടി നേതൃത്വം അംഗീകരിച്ചാല്‍ ഉല്ലാസിന് സീറ്റ് നഷ്ടപ്പെട്ടേക്കും. ആകെയുള്ള പത്ത് ലോക്കല്‍ കമ്മിറ്റികളില്‍ അഞ്ചെണ്ണത്തിന്റെയും പിന്തുണ ബൈജു പെരുവേലിക്കരക്ക് ഉണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ബൈജുവിനായി ശാസ്താംകോട്ട ലോക്കല്‍ കമ്മിറ്റി ശക്തമായി രംഗത്തുണ്ട്. അതിനിടയില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെടുന്നതായും അണികള്‍ ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എത്രയും വേഗം പൂര്‍ത്തിയാക്കി പ്രചാരണ രംഗത്തിറങ്ങാനാണ് യുഡിഎഫ് നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടിയതിനാല്‍ കോവൂര്‍ കുഞ്ഞുമോനെതിരെ ശക്തനായ ഒരാളെ എത്രയുംവേഗംത്തില് കണ്ടെത്താനാണ് ആര്‍എസ്പി നേതൃത്വവും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കുന്നത്തൂരിലെ ആര്‍എസ്പി എല്ലിലേക്ക് കുഞ്ഞുമോന് പലരെയും ആര്എസ്പിയില് നിന്നും വലിക്കുന്നുണ്ട്. അവരുടെ സഹായത്തോടെ ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിച്ച് പാര്‍ട്ടി ശക്തിപ്പെടുത്താനാണ് നീക്കം. എക്കാലത്തും കുഞ്ഞുമോനെതിരെ രംഗത്ത് വന്നിട്ടുള്ള പാര്‍ട്ടിക്കുള്ളിലെ നേതാവ് ബൈജു പെരുവിലക്കരക്ക് നറുക്ക് വീണാല്‍ കുന്നത്തൂരില്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: