ന്യൂദല്‍ഹി : തന്റെ സര്‍ക്കാര്‍ നിക്ഷേപ അനുകൂല സാഹചര്യം സൃഷ്ടിച്ചതിലൂടെ ഭാരതത്തില്‍ സംരംഭകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും ജനാധിപത്യവും ഒരുമിച്ച് കൈവരിക്കാനാകില്ലെന്ന പൊതു ധാരണ ഭാരതം തിരുത്തി കുറിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും ഭാരത സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച അഡ്വാന്‍സിങ് ഏഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ആഗോള സാമ്പത്തിക യാഥാർത്ഥ്യങ്ങൾ കൂടുതൽ പ്രതിഫലിക്കണമെങ്കിൽ അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യിൽ പരിഷ്കരണം ആവശ്യമാണ്. ഐഎംഎഫിൽ പരിഷ്കരണം കൊണ്ടുവരുന്നത് കേവലം ചില രാജ്യങ്ങളുടെ ശക്തിയുടെ കാര്യമല്ല. അത് ന്യായത്തിന്റേയും നിയമസാധുതയുടേയും കാര്യം കൂടിയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ദരിദ്ര രാജ്യങ്ങൾക്ക് കൂടുതൽ ആഗ്രഹിക്കാനും പ്രതീക്ഷിക്കാനും വകയുണ്ടാവണം. എങ്കിൽ മാത്രമെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് യാഥാർത്ഥ മുഖം കൈവരിക്കാനാവൂ. 2017 ഒക്റ്റോബറോട് കൂടി ഐഎംഎഫ് ക്വാട്ടയിൽ മാറ്റം വരുത്തുമെന്നത് സ്വാഗതാർഹം തന്നെയാണെന്നും മോദി പറഞ്ഞു. ഈ സംവിധാനം വരുന്നതോടെ വികസ്വര രാജ്യങ്ങൾക്ക് ഐ.എം.എഫിന്റെ തീരുമാനങ്ങളിൽ കൂടുതൽ പങ്കാളിയാവാൻ കഴിയും.
തന്റെ സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പരിഷ്കരണ നടപടികള്‍ പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഐഎംഎഫ്, ലോക ബാങ്ക് ഉള്‍പ്പെടെയുള്ളവ തങ്ങളുടെ സമ്പത്തിക പരിഷ്കാര നടപടികളുമായി മുന്നോട്ട് പോകുമ്പോഴും ഇവര്‍ ആഗോള സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.
ഭാരതത്തിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗ്രാമീണ കാര്‍ഷിക മോഖലകളില്‍ നിക്ഷേപം നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കാരണം ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ഇവിടെയാണ് ജീവിക്കുന്നതെന്നും മോദി പറഞ്ഞു. ഭാരതവും ഐഎംഎഫും തമ്മില്‍ 70 വര്‍ഷമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു.
ഐഎംഎഫ് മേധാവി ക്രിസ്റ്റ്യന്‍ ലെഗാര്ഡും ഉച്ചകോടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: