ന്യൂദല്‍ഹി: പട്ടികജാതി പട്ടിക വർഗ ജീവനക്കാർക്ക് കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ലെന്ന് സുപ്രീംകോടതി. സംവരണം സംബന്ധിച്ച നയരൂപീകരണത്തിന് നിര്‍ദ്ദേശിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇതു സംബന്ധിച്ച് സര്‍ക്കാരുകളാണ് നയരൂപീകരണം നടത്തേണ്ടതെന്നും ജസ്റ്റിസ് ദീപക് മിശ്ര, പ്രഭുല്ല സി പന്ദ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. മതിയായ പ്രാതിനിധ്യമില്ലെങ്കില്‍ സര്‍ക്കാരിന് വിവേചനാധികാരം ഉപയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പട്ടികജാതി പട്ടിക വർഗ ജീവനക്കാരുടെ സ്ഥാനകയറ്റത്തിനായി സംവരണം അനുവദിക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ വിരമിച്ച സുപ്രീം കോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി ചെയർമാനായ കമ്മിറ്റിയോ കമ്മീഷനേയോ നിയമിച്ച് യു.പി സർക്കാറിന് നിർദ്ദേശം നൽകാനായി സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങൾ അല്ലെങ്കിൽ തടവുകാരുടെയോ വിചാരണ തടവുകാരുടെയോ അവകാശങ്ങൾ നിലനിർത്താനായി ചില തീരുമാനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ രൂപികരിക്കാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ കോടതി സ്വയം മാർഗനിർദ്ദേശങ്ങൾ രൂപികരിക്കുകയോ ചെയ്യും. എന്നാൽ ഇത്തരം വിഭാഗത്തിലുള്ള ഒരു കേസല്ല ഇതെന്ന് കോടതി വ്യക്തമാക്കി.
ഉന്നത പദവികളിലെ പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെ പ്രതിനിധ്യം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: