തിരുവനന്തപുരം: തലസ്ഥാനത്ത് 10.5 കിലോ കഞ്ചാവുമായി അമ്മയേയും മകനെയും ഷാഡോ പോലീസ് പിടികൂടി. ബീമാപള്ളി സ്വദേശികളായ ദില്ജിയും മകന് ദിലീപുമാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ബീമാപള്ളിക്ക് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കഞ്ചാവ് എത്തിച്ച് നല്കുന്ന മൊത്തകച്ചവടക്കാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പക്കൽ നിന്ന് രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ആറുകിലോയുടെയും നാലുകിലോയുടെയും രണ്ട് പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം ബീമാപള്ളി, കരിമടം കോളനി എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട സ്കൂളുകള്‍, കോളജുകള്‍ എന്നിവയുടെ സമീപത്ത് പ്രതികളുടെ സംഘം കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു.
കോളജ് വിദ്യാര്‍ഥികളെയും കൗമാരക്കാരെയുമാണ് സംഘം ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ റെയ്ഡ് തുടരുകയാണ്. മാസങ്ങൾക്ക് മുമ്പ് ഓട്ടോയിൽ കഞ്ചാവ് കടത്തുന്നതിനിടെ ഭർത്താവിനൊപ്പം അറസ്റ്റിലായ ജിഞ്ചി ഏതാനും ആഴ്ച മുമ്പാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
കഞ്ചാവിന്റെ ആവശ്യക്കാരും വിതരണക്കാരുമായ ചിലരും പോലീസിന്റെ വലയിലായതായി സൂചനയുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: