തിരുവനന്തപുരം: കരാര്‍ ജീവനക്കാരന് മര്‍ദ്ദിച്ചുവെന്നാരോപിച്ച് മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. അവരുന്നയിച്ച ആവശ്യങ്ങള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ആരോപണ വിധേയനായ കരാര്‍ ജീവനക്കാരനായ ഗോപന് കുറ്റക്കാരനെന്ന് കണ്ടതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും നീക്കം ചെയ്യുകയും ഇതൊരു ക്രിമിനല്‍ കേസായി കണ്ട് ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിധിയില്‍ക്കൊണ്ടു വരികയും ചെയ്ത സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.
ഡോക്ടര്‍മാര്‍ രാവിലെ 10.30 ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് കരാര്‍ ജീവനക്കാരന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തിര കോളേജ് കമ്മിറ്റി ഓഫ് മാനേജ്മെന്റ് (സി.സി.എം.) യോഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: