പൂച്ചാക്കല്‍: യാത്രക്കാരെ വലച്ച് തവണക്കടവ് വൈക്കം ഫെറിയിലെ ജങ്കാര്‍ സര്‍വീസ് അനിശ്ചിതത്വത്തിലായി. കഴിഞ്ഞമാസം സര്‍വീസ് പുനരാരംഭിക്കുമെന്ന് പള്ളിപ്പുറം പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാഴ്വാക്കായി. യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായിരുന്ന ജങ്കാര്‍ സര്‍വീസ് മൂന്ന് വര്‍ഷം മുന്‍പാണ് നിലച്ചത്. പഞ്ചായത്തും വൈക്കം നഗരസഭയും ചേര്‍ന്ന് ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരാത്തതാണ് പ്രതിസന്ധിക്ക് കാരണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഇനി റീടെന്‍ഡര്‍ ക്ഷണിക്കലും ഉടന്‍ നടക്കില്ലെന്നാണ് വിശദീകരണം. ജങ്കാര്‍ മുടങ്ങിയതു മൂലം മാക്കേക്കടവ് നേരേകടവ് ജങ്കാറിനെയാണ് ചരക്ക് കയറ്റിയ വാഹനങ്ങളടക്കം ആശ്രയിക്കുന്നത്. ഇവിടത്തെ അനിയന്ത്രിതമായ വാഹനത്തിരക്ക് നിരന്തരം അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഒരു ജങ്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഇതിനാല്‍ വാഹനങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വരുന്നു.
മാക്കേക്കടവിലും നേരേകടവിലും പാര്‍ക്കിങിന് വേണ്ടത്ര സ്ഥലം ഇല്ലാത്ത സ്ഥിതിയാണ്. മാക്കേക്കടവ് നേരേകടവ് ഫെറിയില്‍ ജങ്കാര്‍ സര്‍വീസ് ഉള്ളതിനാല്‍ തവണക്കടവ് വൈക്കം റൂട്ടില്‍ സര്‍വീസ് ലാഭകരമായി നടത്താനാകില്ലെന്നാണ് കരാറുകാരില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. ഇതുമൂലമാണ് ഇവര്‍ ടെന്‍ഡര്‍ നടപടിയില്‍ നിന്ന് വിട്ടുനില്ക്കുന്നതെന്നാണുവിവരം. മാക്കേക്കടവ് നേരേകടവ് ഫെറിയില്‍ പാലം നിര്‍മാണം ആരംഭിക്കുന്നതോടെ ഇവിടെയുള്ള ജങ്കാര്‍ സര്‍വീസ് വൈക്കം ഫെറിയിലേക്കു മാറ്റാനായിരുന്നു അധികൃതരുടെ നീക്കം. കഴിഞ്ഞ ദിവസം മാക്കേക്കടവില്‍ പാലം നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഉദ്ഘാടനം മാറ്റിവച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമേ ഇനി തുടര്‍ നടപടികളുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: