ന്യൂദല്‍ഹി: ജനാധിപത്യവും സാമ്പത്തികരംഗത്തെ വളര്‍ച്ചയും ഒരുമിച്ചുകൊണ്ടു പോകാന്‍ സാധിക്കില്ലെന്ന മുന്‍വിധികളെ ഇല്ലാതാക്കികൊണ്ടാണ് ഭാരതം ഇപ്പോള്‍ വളരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സ്ഥിരത നിലനിര്‍ത്തുന്നതിനും ഭാരതത്തിനു സാധിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ നടന്ന അഡ്വാന്‍സിങ് ഏഷ്യ കോണ്‍ഫറന്‍സില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഓരോ മേഖലകളുടേയും സാമ്പത്തിക പ്രകടനങ്ങളും അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികളും സമ്മേളനം വിലയിരുത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ വനിതാ നേതാക്കളുടെ എണ്ണം വളരെക്കൂടുതലാണ്. ഭാരതത്തിലെ നാല് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് വനിതകളാണ്. ഗ്രാമീണ, കാര്‍ഷിക മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ചു. കാരണം അവിടെയാണ് ഇപ്പോഴും ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത്. രാജ്യത്തിന്റെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ച ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തെ വേറിട്ടുനിര്‍ത്തുന്നതായും മോദി പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളില്‍ക്കിടയില്‍ ഭാരത്തിനു പ്രത്യേക സ്ഥാനമുണ്ട്. 21-ാം നൂറ്റാണ്ട് ഏഷ്യന്‍ നൂറ്റാണ്ടായാണ് വിദഗ്ധര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന് ഐഎംഎഫിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായകമായിട്ടുണ്ട്. 2017 ഒക്ടോബറോടെ ഐഎംഎഫിന്റെ പ്രാതിനിധ്യ ക്വാട്ടയില്‍ മാറ്റം വരുത്തുമെന്നത് സ്വാഗതാര്‍ഹമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വികസ്വര രാജ്യങ്ങള്‍ക്കാണ് ഐഎംഎഫിന്റെ നയങ്ങളില്‍ കൂടുതല്‍ പങ്കാളിയാവാന്‍ കഴിയുന്നതെന്ന് ഐഎംഎഫ് മേധാവി ലഗാര്‍ഡെ അറിയിച്ചു. ഭാരതം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം.
ഉത്പാദന രംഗം കാര്യക്ഷമമാക്കി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആഗോള സാമ്പത്തികരംഗത്തെ തകര്‍ച്ചയില്‍ നിന്നും വീണ്ടെടുക്കുന്നതിന് ലോക രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത് ഏഷ്യയെയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 3.4- 3.6 ശതമാനം ആഗോള സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സാമ്പത്തിക രംഗം 0.2 ശതമാനം താഴ്ന്നെന്നും ലഗാര്‍ഡെ പറഞ്ഞു. വെള്ളിയാഴ്ച ഭാരതത്തിലെത്തിയ ലഗാര്‍ഡെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: