ന്യൂദല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആയുഷ് മന്ത്രാലയത്തില്‍ നിന്ന് വിവരാവകാശ രേഖ പ്രകാരം ലഭിച്ച വിവരം എന്ന പേരില്‍ പ്രചരിപ്പിച്ചത് വ്യാജരേഖയാണെന്ന് മന്ത്രാലയം വിശദീകരിച്ചു. വിവിധ മാധ്യങ്ങളില്കൂടി പ്രചരിപ്പിച്ച ഈ രേഖ തെറ്റിദ്ധാരണ പരത്തുന്നതും സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസമുണ്ടാക്കി സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്നും ദുഷ്ടലാക്കുള്ളതാണെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ പ്രമുഖരുള്‍പ്പെടെ ഈ രേഖ പ്രചരിപ്പിച്ചവരില്‍ പെടുന്നു.
ശ്രീപദ് നായിക് മന്ത്രിയായ, കേന്ദ്ര ആയുഷ് വകുപ്പ് നടത്തിയ യോഗ പരിപാടികളില്‍ നിന്ന് മുസ്ലിം സമുദായാംഗങ്ങളെ ഒഴിവാക്കിയെന്നും മന്ത്രാലയം മുസ്ലിങ്ങളെ ജോലിക്ക് നിയോഗിക്കുന്നില്ലെന്നും ആധികാരികമായി മറുപടി നല്‍കിയെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത. ഇതിന് തെളിവായി മന്ത്രാലയം നല്കിയ മറുപടിയെന്ന പേരില്‍ രേഖയും പ്രചരിപ്പിച്ചിരുന്നു. ഈ വ്യാജവാര്‍ത്ത വിവിധ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ ഇത് അടിസ്ഥാന രഹിതവും മതസ്പര്‍ദ്ധയും കലഹവും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും വ്യക്തമായി.
മന്ത്രാലയം വിശദീകരിക്കുന്നതിങ്ങനെ: പുഷ്പ് ശര്‍മ്മ എന്നയാള്‍ 2015 സെപ്തംബര്‍ 17-ന് മന്ത്രാലയത്തിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി. ഏഴു ചോദ്യങ്ങളായിരുന്നു. മന്ത്രാലയം അപേക്ഷ വിഷയവുമായി ബന്ധമുള്ള മൂന്ന് ഏജന്സികള്ക്കയച്ചു. അതല്ലാതെ മറുപടിയോ വിശദീകരണമോ ഉണ്ടായിരുന്നില്ല.
പക്ഷേ, മന്ത്രാലയത്തിന്റെ മറുപടി എന്ന പേരിലാണ് വ്യാജരേഖ ചമച്ചിട്ടുള്ളത്. യോഗയില്‍ പങ്കെടുത്തവരും അവരുടെ മതാടിസ്ഥാനത്തിലുള്ള കണക്കും കൃത്രിമമായുണ്ടാക്കിയതാണ്, മാത്രമല്ല വസ്തുതാ വിരുദ്ധവുമാണ്. ഈ സാഹചര്യത്തില്‍ ഉചുതമായ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: