തൃശൂര്‍: തൃശൂരിന്റെ മനസ്സ് ആര്‍ക്കൊപ്പമെന്നത് ഒരു തെരഞ്ഞെടുപ്പിലും ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. എന്നാല്‍ കഴിഞ്ഞ അഞ്ചുതവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ വിജയിച്ചത് തേറമ്പില്‍ രാമകൃഷ്ണന് എന്ന കോണ്‍ഗ്രസ്സുകാരനാണ്. പക്ഷെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടര്‍മാര്‍ മാറിയും മറിഞ്ഞും ഇരുപക്ഷത്തേയും വിജയിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ബിജെപിക്ക് തൃശൂരില്‍ ക്രമാനുഗതമായ വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. മണ്ഡലത്തില്‍ ബിജെപി വോട്ട് 25000ത്തോളമായി ഉയര്‍ന്നു. ഇതിന് അനുസൃതമായി യുഡിഎഫും എല്‍ഡിഎഫും പിന്നോട്ട് പോവുകയും ചെയ്തു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന രവികുമാര്‍ ഉപ്പത്ത് നേടിയ 6697ല്‍ നിന്നാണ് നാലുവര്‍ഷംകൊണ്ട് ബിജെപി 2015ല്‍ 25000 വോട്ടിനടുത്തെത്തിയത്.
ഈ വളര്‍ച്ച എതിരാളികളുടെ നെഞ്ചിടിപ്പിന് ആക്കം കൂട്ടുന്നതാണ്. ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തില്‍ സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ മതം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള മാര്‍ജ്ജിന്‍ 2000വോട്ടില്‍ താഴെയാണ്. ഇവര്‍ക്കൊപ്പമെത്താന്‍ ഇനി ബിജെപിക്ക് വേണ്ടതാകട്ടെ പതിനായിരം വോട്ടില്‍ താഴെ മാത്രം.
ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്നതിന് അടിസ്ഥാനം ഇതാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസ് ബിജെപിയോടൊപ്പമെത്തി എന്ന പ്രത്യേകതയും ഇനി വരുന്ന തെരഞ്ഞെടുപ്പിനുണ്ട്. മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 161697ആണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് 111086 വോട്ടുമാത്രം. ജില്ലയില്‍ ഏറ്റവും കുറച്ച് പോളിങ്ങ് നടന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍.
സിപിഐയുടെ പി. ബാലചന്ദ്രനായിരുന്നു തേറമ്പിലിന്റെ എതിരാളി. ഇക്കുറി ഇരു മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനായിട്ടില്ല. യുഡിഎഫില്‍ തേറമ്പില്‍ രാമകൃഷ്ണന് പുറമെ പത്മജ വേണുഗോപാല്‍, ടി.വി. ചന്ദ്രമോഹന് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇടതുമുന്നണിയില്‍ മണ്ഡലം സിപിഐക്ക് കൊടുക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ജനസമ്മതനായ സ്ഥാനാര്‍ത്ഥിയില്ലാത്തത് സിപിഐയെ വലക്കുന്നു. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്, എഐവൈഎഫ് നേതാവ് കെ. രാജന് തുടങ്ങിയവരുടെ പേരുകള്‍ സിപിഐ പരിഗണിക്കുന്നുണ്ട്.
മണ്ഡലത്തില്‍ 63 ശതമാനം വോട്ടര്‍മാരും ഹിന്ദുക്കളാണ്. 36 ശതമാനം ക്രിസ്ത്യന്വോട്ടും ഒരുശതമാനം മുസ്ലീം വോട്ടുമാണ് ബാക്കി. സാമുദായിക സമവാക്യങ്ങള്‍ വിധിനിര്‍ണയത്തില്‍ വലിയ പങ്കൊന്നും വഹിക്കാറില്ല. വിദ്യാസമ്പന്നരായ വോട്ടര്‍മാര്‍ പരിഗണിക്കുന്നത് മണ്ഡലത്തിന്റെ പൊതുവായ വികസനം, സ്ഥാനാര്‍ത്ഥിയുടെ മികവ് തുടങ്ങിയവയായിരിക്കും. ദേശീയ രാഷ്ട്രീയത്തിലെ പുതിയ അടിയൊഴുക്കുകളും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ വികസന കുതിപ്പും മണ്ഡലത്തില്‍ വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമാക്കും. തേറമ്പില്‍ രാമകൃഷ്ണന് തുടര്‍ച്ചയായി അഞ്ചുതവണ വിജയിച്ചിട്ടും നഗരത്തിന്റെ അടിസ്ഥാന വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തത് വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉളവാക്കിയിട്ടുണ്ട്.
കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ് തൃശൂര്‍ നഗരത്തില്‍. ഗതാഗതക്കുരുക്ക്, റോഡ്നിര്മാണത്തിന്റെ അപര്യാപ്തത, കോള്‍-കാര്‍ഷിക മേഖലയോടുള്ള അവഗണന തുടങ്ങിയവ വോട്ടര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായി രൂപംകൊണ്ടിട്ടുള്ള ഗ്രൂപ്പ് പോരും യുഡിഎഫിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ബിജെപി-ബിഡിജെഎസ് സഖ്യത്തിന് ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കാവുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: