ആലപ്പുഴ: വിശ്വപ്രസിദ്ധമായ അമ്പലപ്പുഴ മഹാക്ഷേത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാകുക വികസന മുരടിപ്പ്. സമരഭൂമിയായി ഇടതുപക്ഷം വാഴ്ത്തുന്ന അമ്പലപ്പുഴയില്‍ പക്ഷെ ഇടതുപക്ഷം കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിലെ വികസനമില്ലായ്മ മാത്രമല്ല, സിപിഎമ്മിനുള്ളിലും, സിപിഐയിലുമുള്ള കടുത്ത വിഭാഗീയതയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുകയാണ്. കോണ്‍ഗ്രസ്സിലും സ്ഥിതി മറിച്ചല്ല. മുസ്ലീം വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ മതപ്രീണന നയങ്ങളുമായാണ് കോണ്‍ഗ്രസിന്റെ രംഗപ്രവേശം. സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ആ രീതിയിലാണ് പുരോഗമിക്കുന്നത്. മുസ്ലീം ലീഗും മണ്ഡലത്തിനായി വിലപേശുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം അടിത്തറയാക്കിയാണ് ബിജെപി – ബിഡിജെഎസ് സംഖ്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ഇരുമുന്നണികളും കര്‍ഷക, മത്സ്യമേഖലകളെ പാടെ തകര്‍ത്തതും പ്രധാന ചര്ച്ചാവിഷയമാക്കിയാകും ബിജെപിയുടെ പ്രചരണം. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ നോക്കുകുത്തിയായത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൂടാതെ കടല്‍ക്ഷോഭം പതിവായ പ്രദേശങ്ങളില്‍ ഇക്കാലമത്രയും പരിഹാരം കാണാന്‍ സര്‍ക്കാരിനോ, ജനപ്രതിനിധികള്‍ക്കോ കഴിഞ്ഞിട്ടില്ല. കടുത്ത വേനലിലും, മഴക്കാലത്തും കടല്‍ക്ഷോഭം അനുഭവപ്പെടുന്നതിനാല്‍ മനസമാധാനത്തോടെ തീരപ്രദേശത്ത് കഴിയാന്‍ പോലും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സാധിക്കുന്നില്ല. നിരവധി കുടുംബങ്ങളാണ് വര്‍ഷങ്ങളായി അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാരിനോ, ജനപ്രതിനിധികള്‍ക്കോ സാധിച്ചിട്ടില്ല.
കാക്കാഴം കാപ്പിത്തോട്, മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശോച്യാവസ്ഥ, പൂര്‍ത്തിയാകാത്ത കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങി വികസന പ്രശ്നങ്ങള്‍ നീളുകയാണ്. 1965ലെ കന്നിയങ്കത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പരാജയത്തോടെയാണ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്. എന്നാല്‍ 67ലും 70ലും വിഎസ് വിജയം കണ്ടു. 77ല്‍ വീണ്ടും പരാജയപ്പെട്ടു. 1980ല്‍ സിപിഎമ്മിലെ പി.കെ. ചന്ദ്രാനന്ദന്‍, വി. ദിനകരനെ പരാജയപ്പെടുത്തി മണ്ഡലം ഇടതുചേരിയിലാക്കി.
തുടര്‍ന്ന് സിപിഎമ്മിലെ സി.കെ. സദാശിവന്, കോണ്‍ഗ്രസിലെ വി. ദിനകരന്, സിപിഎമ്മിലെ സുശീലാ ഗോപാലന് എന്നിവര്‍ തുടര്‍ന്നിങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2001ല്‍ കോണ്‍ഗ്രസിന്റെ ഡി. സുഗതനാണ് ജയിച്ചത്. 2006ലും 2011ലും സിപിഎം നേതാവ് ജി. സുധാകരനാണ് ജയിച്ചത്. ഇടതിനും, വലതിനും കുത്തകയല്ലാത്ത മണ്ഡലം പക്ഷെ അടിസ്ഥാന വികസനങ്ങളില്‍ പോലും പിന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ജി. സുധാകരന് 63,728 വോട്ടുകളും, കോണ്‍ഗ്രസിലെ എം. ലിജുവിന് 47,148 വോട്ടുകളുമാണ് ലഭിച്ചത്. 16,580 വോട്ടുകള്‍ക്കായിരുന്നു സുധാകരന്റെ ജയം. ബിജെപിയുടെ പി.കെ. വാസുദേവന്‍ 2,668 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 5,454 വോട്ടുകള്‍ ലഭിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ ഇരുപതിനായിരത്തോളം വോട്ടുകള്‍ ലഭിച്ചിരുന്നു. ബിഡിജെഎസുമായുള്ള സഖ്യം കൂടിയാകുമ്പോള്‍ മണ്ഡലത്തില്‍ പുതു വിപഌവത്തിന് ഇത്തവണ അരങ്ങൊരുങ്ങുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പുറക്കാട്, അമ്പലപ്പുഴതെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭയിലെ മുപ്പതു വാര്‍ഡുകളും ഉള്‍ക്കാള്ളുന്നതാണ് അമ്പലപ്പുഴ മണ്ഡലം. മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 150 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതും.
ആലപ്പുഴ നഗരത്തെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്‍വികസന കുതിപ്പിന് വഴിയൊരുക്കിയതും, ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം ആരംഭിച്ചതും അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ബിജെപിക്ക് തുണയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: