ആലപ്പുഴ: കടലും കായലും അതിരിടുന്ന അരൂരില്‍ ഇക്കുറി തെരഞ്ഞെടുപ്പ് പോരാട്ടം ഇടതു വലതു മുന്നണികള്‍ക്ക് അഗ്നിപരീക്ഷയാകും. എന്‍ഡിഎ സഖ്യം ഇത്തവണ അങ്കത്തിനിറങ്ങുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഇരുമുന്നണികളിലും ഉടലെടുത്ത അനിശ്ചിതത്വം രൂക്ഷമായതോടെ പ്രവര്‍ത്തകര്‍ ചേരിതിരിയുന്ന സ്ഥിതിയാണ്.
സിറ്റിങ് എംഎല്‍എ ആരിഫിനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍, മണ്ഡലത്തിലെ താമസക്കാരന് കൂടിയായ സി.ബി. ചന്ദ്രബാബുവിനെ അനുകൂലിച്ച് പാര്‍ട്ടിയിലെ മറ്റൊരുവിഭാഗം സ്ഥാനാര്‍ത്ഥിത്വത്തിനായി പിടിമുറുക്കിയത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി. യുഡിഎഫ് വിട്ട് ഇടതുപാളയത്തിലെത്തിയ ജെഎസ്എസിലെ ഗൗരിയമ്മ വിഭാഗവും സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതും സിപിഎം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. സമാന അവസ്ഥയാണ് യുഡിഎഫിലും.
നടന് സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മണ്ഡലത്തില്‍ ഇതുവരെ നടന്ന 14 തെരഞ്ഞടുപ്പുകളില്‍ ഒന്‍പതിലും ഇടതിനായിരുന്നു ജയം. കെ.ആര്. ഗൗരിയമ്മയുടെ പേരിനൊപ്പമാണ് ദീര്‍ഘനാള്‍ മണ്ഡലം അറിയപ്പെട്ടിരുന്നത്. പതിനൊന്നു തവണ ഇവിടെ മത്സരിച്ച ഗൗരിയമ്മ ഒന്‍പതു തവണയും വിജയിച്ചു. 1957ലും 60ലും കോണ്‍ഗ്രസിലെ പി.എസ്. കാര്‍ത്തികേയനാണ് ജയിച്ചത്. 65, 67, 70 വര്‍ഷങ്ങളില്‍ ഹാട്രിക് വിജയം നേടി ഗൗരിയമ്മ മണ്ഡലം എല്‍ഡിഎഫിനൊപ്പമാക്കി. 1977ല്‍ സിപിഐയുടെ പി.എസ്. ശ്രീനിവാസനു മുന്നില്‍ ഗൗരിയമ്മ മുട്ടുമടക്കി.
1980, 82, 87, 90, 96, 2001 വര്‍ഷങ്ങളില്‍ ഗൗരിയമ്മ തുടര്‍ച്ചയായി ജയം നേടി. 2006ല്‍ സിപിഎമ്മിലെ എ.എം. ആരീഫിനോട് പരാജയപ്പെട്ടു. 2011ലും കോണ്‍ഗ്രസിലെ എ.എ. ഷുക്കൂറിനെ പരാജയപ്പെടുത്തി ആരീഫ് വിജയം ആവര്‍ത്തിച്ചു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ആരീഫിന് 76,675 വോട്ടുകളും ഷുക്കൂറിന് 59,823 വോട്ടുകളുമാണ് ലഭിച്ചത്. ആരീഫിന് 16,852 വോട്ടുകളുടെ ഭൂരിപക്ഷം. ബിജെപിയുടെ സജീവ് ലാലിന് 7,486 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 6,907 വോട്ടുകളാണ് ലഭിച്ചത്.
അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളുള്പ്പെടുന്നതാണ് മണ്ഡലം. തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ മിക്ക പഞ്ചായത്തുകളിലും മികച്ച നേട്ടം കൈവരിക്കാന്‍ ബിജെപി സഖ്യത്തിന് കഴിഞ്ഞിരുന്നു. ഒരേ സമുദായത്തില്‍പ്പെട്ടവരെ രംഗത്തിറക്കി മുസ്ലീം വോട്ടുകള്‍ കയ്യടക്കാനുള്ള ഗൂഢതന്ത്രവുമായാണ് ഇടതു വലതു മുന്നണികള്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
എസ്എന്‍ഡിപിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയില്‍ ബിഡിജെഎസിന്റെ പിന്തുണ എന്‍ഡിഎ സഖ്യത്തിന് കൂടുതല്‍ കരുത്തു പകരും. പത്ത് വര്‍ഷം തുടര്‍ച്ചയായി എ.എം. ആരിഫ് മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് ജനപക്ഷം. നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന്റെയും, എരമല്ലൂര്‍ കാക്കത്തുരുത്ത് പാലത്തിന്റെയും നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയത് എംഎല്‍എയുടെ ഉദാസീനത മൂലമാണെന്നാണ് വിമര്‍ശനം. അരൂരിലെ വികസന മുരടിപ്പിനെതിരെ യുഡിഎഫ് പ്രതികരിക്കാതിരുന്നത് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് കാരണമാണെന്നും വിമര്‍ശനമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: