ഐസ്വാള്‍: ഐ ലീഗ് ഫുട്ബോളില്‍ പ്രബലരായ ഈസ്റ്റ് ബംഗാളിനും ഗോവ സാല്‍ഗോക്കറിനും ജയം. റാന്‍ഡി മാര്‍ട്ടിനസിന്റെ ഹാട്രിക്കില്‍ തോല്‍വിയുടെ വക്കില്‍നിന്ന് തിരിച്ചെത്തി ഐസ്വാള്‍ എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളിന് മറികടന്നു ഈസ്റ്റ് ബംഗാള്‍. ഷില്ലോങ് ലജോങ്ങിനെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി സാല്‍ഗോക്കര്‍.
തോല്‍വിയെന്നുറപ്പിച്ച മത്സരമാണ് റാന്‍ഡി തന്റെ പ്രതിഭയുടെ മികവില്‍ ഈസ്റ്റ് ബംഗാളിന് അനുകൂലമാക്കിയത്. 68ാം മിനിറ്റ് വരെ ഒരു ഗോളിനും 84ാം മിനിറ്റ് വരെ രണ്ടു ഗോളിനും പിന്നിലായിരുന്നു കൊല്‍ക്കത്തയിലെ കരുത്തര്‍. സ്വന്തം മൈതാനത്ത് 19ാം മിനിറ്റില്‍ ബ്രണ്ടന്‍ വനല്റെമിദികയും, 58ാം മിനിറ്റില്‍ യുത കിനൊവകിയും നേടിയ ഗോളില്‍ ഐസ്വാള്‍ മുന്നിലെത്തി. 69ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയ റാന്‍ഡി, 85ാം മിനിറ്റില്‍ രണ്ടാം ഗോളും തിരിച്ചു നല്കി. കളിയവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ ഹാട്രിക്കും ടീമിന്റെ വിജയ ഗോളും കണ്ടെത്തി റാന്‍ഡി. ഹോം മത്സരത്തില്‍ ഗില്‍ബര്‍ട്ട് ഒലിവേരയുടെ ലക്ഷ്യബോധമാണ് സാല്‍ഗോക്കറിന് ജയം സമ്മാനിച്ചത്.
പതിനൊന്ന് കളികള്‍ പൂര്‍ത്തിയാക്കിയ ഈസ്റ്റ് ബംഗാള്‍ 20 പോയിന്റുമായി മൂന്നാമത്. ഇത്രയും കളികളില്‍ 22 പോയിന്റുള്ള ബെംഗളൂരു രണ്ടാമത്. ഒരു മത്സരം കുറച്ചു കളിച്ച മോഹന്‍ ബഗാന് 22 പോയിന്റുമായി ഒന്നാമത്. ഷില്ലോങ് (11), സാല്‍ഗോക്കര്‍ (ഒമ്പത്), ഐസ്വാള്‍ (ഒമ്പത്) എന്നിവര്‍ ആറു മുതല്‍ എട്ട് വരെ സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: