ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബോളിലെ പ്രതാപശാലികളായ ലിവര്‍പൂളിനെയും ചെല്‍സിയെയും റയല്‍ മാഡ്രിഡിനെയും പരിശീലിപ്പിച്ച റാഫേല്‍ ബെനിറ്റസ് ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ന്യൂകാസില്‍ യുണൈറ്റഡിനായി തന്ത്രങ്ങളൊരുക്കും. സ്റ്റീവ് മക്ലാരനു പകരം ബെനിറ്റസിനെ പരിശീലകനായി ന്യൂകാസില്‍ പ്രഖ്യാപിച്ചു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.
തരംതാഴത്തപ്പെടുന്നതിന്റെ വക്കിലുള്ള ന്യൂകാസിലിനെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്തുകയാണ് ബെനിറ്റസിന്റെ പ്രധാന ദൗത്യം. ഈ സീസണ് ഇടയ്ക്കു വച്ചാണ് സ്പാനിഷ് പരിശീലകനെ റയല്‍ പുറത്താക്കിയത്. തുടരെയേറ്റ തോല്‍വികളാണ് മാഡ്രിഡ് വമ്പന്മാരുടെ അപ്രീതിക്ക് കാരണമായത്.
പ്രീമിയര്‍ ലീഗില്‍ 28 കളികളില്‍ 24 പോയിന്റുമായി പത്തൊമ്പതാം സ്ഥാനത്താണ് ന്യൂകാസില്‍. പത്ത് കളികളില്‍ അവശേഷിക്കെ തരംതാഴ്ത്തല്‍ മേഖലയ്ക്കു പുറത്തു കടക്കാന്‍ രണ്ട് സ്ഥാനമെങ്കിലും മെച്ചപ്പെടുത്തണം ടീമിന്. നാളെ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ് ന്യൂകാസിലിന്റെ അടുത്ത മത്സരം. സ്വന്തം മൈതാനത്ത് എതിരില്ലാതെ കുതിക്കുന്ന ലെസ്റ്ററിനെ പിടിച്ചുനിര്‍ത്താനായാല്‍ ഇംഗ്ലീഷ് മണ്ണിലെ മൂന്നാമങ്കം ആത്മവിശ്വാസത്തോടെ തുടങ്ങാനാകും ബെനിറ്റസിന്. സഹപരിശീലകരായി ഫാബിയൊ പച്ചേയിയ, ഫ്രാന്‍സിസ്കോ ഡി മിഗ്വെല്‍ മൊറെനൊ, അന്റോണിയോ ഗോമസ് പെരസ് എന്നിവരെയും ബെനിറ്റസ് കൊണ്ടുവരും. 4-2-3-1 ശൈലിയില്‍ ടീമിനെ അണിയിച്ചൊരുക്കാന്‍ ഇഷ്ടപ്പെടുന്ന ബെനിറ്റസ്, ഇടക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചില താരങ്ങളെയും ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ട്.
യൂറോപ്യന്‍ ഫുട്ബോളിലെ താര പരിശീലകനാണ് അമ്പത്തിയഞ്ചുകാരന് റാഫേല്‍ ബെനിറ്റസ്. 2004 മുതല്‍ 2010 വരെ ലിവര്‍പൂളിനെ പരിശീലിപ്പിച്ച ഇദ്ദേഹം 2005ല്‍ അവരെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമാക്കി. 2012-13 സീസണില്‍ ചെല്‍സിയുടെ ഇടക്കാല പരിശീലകനായി പ്രവര്‍ത്തിച്ച ബെനിറ്റസ് ടീമിന് യുറോപ്പ കപ്പും നേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: