തിരുവനന്തപുരം: നിയമങ്ങള്‍ മറികടന്ന് സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനുളള കരാര്‍ സ്വകാര്യപ്രസ്സിനു നല്കി നികുതി വകുപ്പിന്റെ ഉത്തരവ്. പൊതുമേഖലാ സ്ഥാപനമായ സിഡ്കോയ്ക്ക് 26 ശതമാനം ഓഹരിയുള്ള സ്വകാര്യ പ്രസ്സിനാണ് ലോട്ടറി അച്ചടിക്ക് അനുമതി നല്‍കിയത്.
ഇപ്പോള്‍ ഭാഗ്യക്കുറി ടിക്കറ്റ് അച്ചടിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ സിആപ്റ്റ്, കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) എന്നിവയെ ഒഴിവാക്കിയാണ് പുതിയ ടിക്കറ്റുകളുടെ അച്ചടി സ്വകാര്യ പ്രസ്സിനെ ഏല്‍പ്പിച്ചത്. പൊതുമേഖലാ പ്രസ്സുകള്‍ പുതിയ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കാന്‍ തയ്യാറാണെന്നു സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും, അത് മറികടന്നാണ് നികുതി വകുപ്പിന്റെ ഉത്തരവ്. മാര്‍ച്ച് നാലിനാണ് നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡബ്ല്യൂ ആര്.
റെഡ്ഡി ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
സിഡ്കോ അടുത്തിടെ മണ്‍വിളയിലെ സ്വകാര്യ പ്രസുമായി ചേര്‍ന്നു കേരള സിഡ്കോ ഹൈടെക്ക് സെക്യൂരിറ്റി പ്രിന്റിങ് സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സംയുക്ത കമ്പനി രൂപീകരിച്ചിരുന്നു. ഈ കമ്പനിയില്‍ 26 ശതമാനം ഓഹരി സിഡ്കോയ്ക്കുണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്.
സിഡ്കോക്ക് ഓഹരിയുള്ള സംരംഭമാണെന്ന് കാണിച്ച് പ്രസ്സുടമകള്‍ കഴിഞ്ഞവര്‍ഷം ലോട്ടറി വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. സുരക്ഷാ സംവിധാനങ്ങളും കൂടുതല്‍ ലോട്ടറി അച്ചടിക്കാനുള്ള സംവിധാനങ്ങളും ഈ പ്രസ്സിലുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് കൂടി ലോട്ടറി അച്ചടി നല്‍കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്ന് കാണിച്ച് ലോട്ടറി വകുപ്പ് ഡയറക്ടര്‍ നികുതി വകുപ്പിന് കത്തുനല്‍കുകയും ചെയ്തു. എന്നാല്‍ സ്വകാര്യപ്രസില്‍ എല്ലാ സുരക്ഷാ സംവിധാനവുമുണ്ടെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചെന്നും അത് കൊണ്ട് ലോട്ടറി അച്ചടിക്കാന്‍ അവര്‍ക്ക് കൂടി അനുമതി നല്‍കുകയാണെന്നും കാണിച്ച് നികുതി വകുപ്പ് ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ഒരു നറുക്കെടുപ്പിനു 90 ലക്ഷം ടിക്കറ്റുകള്‍ എന്ന നിരക്കില്‍ അച്ചടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നും ഇപ്പോള്‍ ടിക്കറ്റ് അച്ചടിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇതിനു കഴിയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ഒക്ടോബറില്‍ തന്നെ പുതിയ ടിക്കറ്റുകളുടെ അച്ചടി തങ്ങളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു കെബിപിഎസ് സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കാന്‍ കേരള ബുക്സ് ആന്റ് പബ്ലിഷിങ്ങിന് അനുമതി നല്‍കാത്തതില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് കെബിപിഎസ് എംഡി ടോമിന് തച്ചങ്കരി അറിയിച്ചു.
വര്‍ഷം 140 കോടി ടിക്കറ്റുകളാണ് ഇവിടെ അച്ചടിക്കുന്നത്. പുതിയ ടിക്കറ്റ് അച്ചടിക്കാന്‍ നൂതന യന്ത്രങ്ങളും വാങ്ങി. ലോട്ടറി ഡയറക്ടറേറ്റിലെ കമ്പ്യൂട്ടര്‍ സെര്‍വര്‍ അപ്ഗ്രേഡ് ചെയ്യാന്‍ 45 ലക്ഷം രൂപ വായ്പ നല്‍കാനും തയാറാണെന്ന് അറിയിച്ചിരുന്നു.
അതിനു ശേഷം സര്‍ക്കാരിന്റെ പുതിയ സ്ത്രീശക്തി ലോട്ടറി അച്ചടിക്കാന്‍ തയാറാണെന്നും ആഴ്ചയില്‍ നാലു കോടി ടിക്കറ്റ് അച്ചടിക്കാമെന്നും അറിയിച്ച് കഴിഞ്ഞമാസം വീണ്ടും സര്‍ക്കാരിനു കത്തു നല്കി. ഇതെല്ലാം മറികടന്നാണ് സ്വകാര്യ പ്രസിനെ അച്ചടി ഏല്‍പ്പിച്ചിരിക്കുന്നത്.
ലോട്ടറി സ്വകാര്യ പ്രസുകളില്‍ അച്ചടിക്കാന്‍ ഏല്‍പ്പിക്കുന്നത് കേന്ദ്ര ലോട്ടറി നിയമത്തിന് വിരുദ്ധമാണ്. അതീവ സുരക്ഷയില്‍ അച്ചടിക്കേണ്ട ലോട്ടറികള്‍ സ്വകാര്യപ്രസുകളെ ഏല്‍പ്പിക്കരുതെന്നാണ് കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിയമങ്ങളില്‍ പറയുന്നത്.
അഥവാ അച്ചടിക്കേണ്ടി വന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോട് കൂടി അവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമെ ലോട്ടറി അച്ചടിക്കാവു എന്നാണ് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: