കുറവിലങ്ങാട് : വെമ്പള്ളിയില്‍ സ്വകാര്യ ബാങ്കിലേക്കെത്തിച്ച അരലക്ഷത്തിലേറെ രൂപ കാറിലെത്തിയ സംഘം കവര്‍ന്നതായി പരാതി.
ഇന്നലെ രാവിലെവെമ്പള്ളി ജംഗ്ഷനിലാണ് സംഭവം നടന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കുരിശും മൂട്ടില് ബാങ്കിലേയ്ക്ക് എത്തിച്ചതായിരുന്നു പണം. ബാങ്കിന്റെ ഉടമ റോബിന്റെ മക്കളായ റെയ്ജിന്, ജെറിന് എന്നിവരെ ആക്രമിച്ച ശേഷമാണ് സംഘം പണവുമായി കടന്നുകളഞ്ഞത്. റെയ്ജിന് വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി സമീപത്തെ വീടിന്റെ ഗേറ്റ് തുറക്കുകയായിരുന്നു. ഈ സമയത്താണ് കാറിലിരുന്ന ജെറിനെ മര്‍ദ്ദിച്ചശേഷം അക്രമി സംഘം പണവും താക്കോലും രേഖകളുമടങ്ങിയ ബാഗ് കൈക്കലാക്കിയത്. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ച ജെറിന്റെ കണ്ണിലേയ്ക്ക് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇരുവരും കവര്‍ച്ചാസംഘം എത്തിയ കാറില്‍ തൂങ്ങിക്കിടന്ന് കുറേദൂരം മുന്നോട്ടു പോയെങ്കിലും പിന്തുടരാനായില്ല. ജെറിന് താഴെ വീണ് നേരിയ പരുക്കേറ്റു. വാഹനത്തിന്റെ നമ്പര്‍ സംബന്ധിച്ച് ഏകദേശ രൂപം ഇവര്‍ പോലീസിന് കൈമാറി . വാഹനത്തിന്റെ നമ്പര്‍ വ്യാജമാകാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നത്. കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്ഐ എ.എസ്. സരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: