തിരുവനന്തപുരം: പുതുതലമുറയിലെ യുവജനങ്ങള്‍ തൊഴിലന്വേഷകരല്ല, മറിച്ച് തൊഴില്‍ദായകരായി മാറണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ തേടുന്നതിന് പകരം തൊഴില്‍ നല്കുന്ന സംരംഭകരെ സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൈപുണ്യവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് ജില്ല അണ് എംപ്ലോയ്സ് ഗ്രാജുവേറ്റ് സഹകരണ സംഘത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്നവേറ്റീവ് പ്രോജക്ട് ഓണ്‍ ലിങ്കേജ് ബാങ്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്.
പത്താം ക്ലാസ്സെത്തും മുമ്പ് പഠനം മതിയാക്കുന്നവരുടെ എണ്ണം കേരളത്തില്‍ വളരെ കുറവാണ്. എന്നാല്‍ ഇവിടെ ബിരുദം നേടി പുറത്തുവരുന്നവര്‍ക്ക് എന്തെങ്കിലും തൊഴില്‍ ചെയ്യാനാകുമോ എന്ന് പരിശോധിച്ചാല്‍ ഫലം നിരാശാജനകമാണ്.
അതിനാലാണ് ചെറുപ്പക്കാര്‍ക്കിടയില്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് രൂപം നല്‍കിയത്. നവീന സാങ്കേതികവിദ്യകള്‍ കരസ്ഥമാക്കി പ്രതിരോധ ഉപകരണങ്ങള്‍ അടക്കം ഇവിടെ ഉത്പാദിപ്പിച്ചാല്‍ അതിന്റെ പ്രയോജനം നമ്മുടെ യുവജനതയ്ക്ക് ലഭിക്കും. ഏറ്റവും വലിയ മാനവവിഭവശേഷിയുള്ള നമ്മുടെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്റ്റാന്റ അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതിയിലൂടെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം തൊഴില്‍ ദായകരെയും വാര്‍ത്തെടുക്കാന്‍ കേന്ദ്രം പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
മികച്ച തൊഴില്‍ സംരംഭകരെ സൃഷ്ടിക്കാനുതകുന്ന തരത്തില്‍ വിദ്യാഭ്യാസ പദ്ധതിയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ള കേരളത്തിലെ വിദ്യാഭ്യാസ പദ്ധതി ഇതിനൊന്നും ഗുണപ്രദമല്ല. അത് ഇത്തരം പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണമായും അനുകൂലവുമല്ല.
പൊതുവെ കേരളീയര്‍ അപകടസാധ്യതയുള്ള മാര്‍ഗം തെരഞ്ഞെടുക്കാറില്ല. പുതിയ ആശയങ്ങള്‍ കരുപിടിപ്പിക്കാനും പരീക്ഷിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയുന്ന വിധം വ്യക്തികളെ വികസിപ്പിക്കുന്നതാകണം വിദ്യാഭ്യാസം. അതില്ലാത്തതിനാലാണ് കേരളം ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: