നാഗൗര്‍ (രാജസ്ഥാന്): വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് അനിരുദ്ധ് ദേശ്പാണ്ഡെ പറഞ്ഞു. ഇതിന് നിയന്ത്രണ അതോറിറ്റി ശക്തിപ്പെടുത്തുന്ന സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ പ്രതിനിധിസഭയുടെ രണ്ടാം ദിവസം പാസാക്കിയ വിദ്യാഭ്യാസ, ആരോഗ്യ പ്രമേയങ്ങള്‍ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനിരുദ്ധ് ദേശ്പാണ്ഡെ.
സമ്പത്തിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് നിലവില്‍ രാജ്യത്ത്. പകരം ഗുണമേന്മ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ സംവിധാനം നിലവില്‍ വരണം. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ മേഖല കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സച്ചെലവ് ഏറിവരികയാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ചെലവുകുറഞ്ഞ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അത് സര്‍ക്കാരുകള്‍ നിയന്ത്രിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യമെമ്പാടും 3000 ജനറിക് മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കാനുള്ള തീരുമാനം നല്ല തുടക്കമാണ്. ആരോഗ്യവിദ്യാഭ്യാസ മേഖലയുടെ നിലവാരം വര്‍ദ്ധിപ്പിക്കണമെന്നും അനിരുദ്ധ് ദേശ്പാണ്ഡെ പറഞ്ഞു.
ആരോഗ്യരംഗത്ത് ചികിത്സാ ചെലവ് നിയന്ത്രിക്കുന്ന സംവിധാനം നിലവിലുണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇതിനു മാറ്റം വരുത്തി ആരോഗ്യമേഖലയില്‍ ക്രിയാത്മക ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: