ന്യൂദല്‍ഹി: തന്നെ വേട്ടയാടാന്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത് ഫലം കാണില്ലെന്ന് മദ്യവ്യവസായി വിജയ് മല്യ. തന്നെ പിന്തുടര്ന്ന് കണ്ടുപിടിച്ചാലും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ലെന്നും വെറുതെ നിങ്ങളുടെ പരിശ്രമങ്ങളെ പാഴാക്കിക്കളയേണ്ട കാര്യമില്ലെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു.
എവിടെയാണൊ നോക്കേണ്ടത്, ആ സ്ഥലത്ത് അവർ തന്നെ നോക്കുന്നില്ലയെന്നും മല്യ പറഞ്ഞു. താൻ ഭാരതത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നു ട്വിറ്ററിലൂടെ വെള്ളിയാഴ്ച മല്യ പ്രതികരിച്ചിരുന്നു. ഒൻപതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ മാർച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. എന്നാല്‍ വായ്പകൾ തിരിച്ചടയ്ക്കാതെ ഭാരതം വിട്ട വിജയ് മല്യ ലണ്ടനിലെ ആഡംബര വസതിയിൽ ഉണ്ടെന്നാണു പുറത്തു വന്ന വിവരം.
അതേസമയംതന്നെ, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ വിജയ് മല്യയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിട്ടുണ്ട്. ഈ 18നു മുംബൈയിൽ ഹാജരാകാനാണു അവരുടെ നിർദേശം. കുടാതെ ഹൈദരാബാദ് ഹൈക്കോടതിയും മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് 10ന് പുറപ്പെടുവിച്ച വാറണ്ടില്‍ ഏപ്രില്‍ 13ന് മല്യയെ കോടതിക്ക് മുന്നില്‍ ഹാജാരാക്കാനാണ് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജി.എസ് രമേശ് കുമാറാണ് വാറണ്ട് പുറപ്പെടുവിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനന്ഷ്യല് ഒഫീസര്‍ എ. രഘുനാഥിനെതിരെയും ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ശേഷം സുപ്രീംകോടതിയ സമീപിക്കാനൊരുങ്ങുകയാണ് കിങ്ഫിഷര്‍ കമ്പനിയിലെ ജീവനക്കാര്‍. ഇവരുടെ കേസ് പണം വാങ്ങാതെ വാദിക്കാനൊരുങ്ങുകയാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എം.വി. കിനി.
ജീവനക്കാരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ മനസിലാക്കിയതിനാലാണ് കേസ് പ്രതിഫലം വാങ്ങാതെ ഏറ്റെടുത്തതെന്നാണ് കിനിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: