കണ്ണൂര്‍: ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ എട്ടാം തവണയും കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന മന്ത്രി കെ.സി.ജോസഫിനെതിരെ യൂത്ത് കോണ്‍ഗ്രസ്സും കെഎസ്യുവും രംഗത്ത്. കെ.സി.ജോസഫ് മത്സരിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇന്നലെ ഇരിക്കൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രിക്കെതിരെ യൂത്ത് കോണ്ഗ്രസ്സുകാര് വ്യാപകമായി പോസ്റ്ററുകല്‍ പതിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കെസിക്ക് എന്ന അഭിസംബോധനയോടെയാണ് പോസ്റ്ററിലെ ഉള്ളടക്കം ആരംഭിക്കുന്നത്. 35 വര്‍ഷം ആയില്ലെ സര്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ? 35 വര്‍ഷം ആയില്ലെ സര് അങ്ങ് വോട്ട് ചെയ്തിട്ട്. ഇനി അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും വോട്ട് ചെയ്യേണ്ടേ. ഈ മണ്ഡലത്തിലോ ജില്ലയിലോ ഒരു വാടക വീടുപോലുമില്ലാതെ ഞങ്ങളെ സേവിച്ച് മതിയായില്ലെ. ഇനിയെങ്കിലും ഈ മത്സരം അവസാനിപ്പിച്ച് കൂടെ. ഇരിക്കൂറുകാരുടെ ക്ഷമയെ പരീക്ഷിക്കാന്‍ നില്‍ക്കണോ.
ഇനി ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ അര്‍ഹതയുള്ള ഏതെങ്കിലും വോട്ടവകാശമുള്ള കോണ്‍ഗ്രസ്സ് നേതാവ് മത്സരിക്കട്ടെ. ഇരിക്കൂറില്‍ ചെങ്കൊടി പാറുന്നത് കാണാന്‍ ആഗ്രഹമില്ലാത്ത കോണ്‍ഗ്രസ്സുകാരുടെ അഭിപ്രായമാണിത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമങ്ങളെ ചെറുത്ത് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന മണ്ഡലത്തിലെ ആരെങ്കിലും മത്സരിക്കണം. ഇതാണ് കത്തിലെ ഉള്ളടക്കം.
കോട്ടയം ജില്ലക്കാരനായ കെ.സി.ജോസഫ് കഴിഞ്ഞ തവണ ഇരിക്കൂറില്‍ മത്സരിക്കുമ്പോഴും കോണ്‍ഗ്രസ്സിനകത്ത് നിന്നും വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. മണ്ഡലത്തില്‍ നിന്നുള്ള പ്രതിഷേധം മറികടന്നാണ് ജോസഫ് സ്ഥാനാര്‍ത്ഥിത്വം നേടിയെടുത്തത്. എന്നാല്‍ ഇത്തവണ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ്സിന്റെയും, യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെഎസ്യുവിന്റെയും നീക്കം. കഴിഞ്ഞ തവണ രഹസ്യമായിരുന്നു പ്രതിഷേധമെങ്കില്‍ ഇത്തവണ പരസ്യമായിത്തന്നെയാണ് പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നൗഷാധാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കുന്ന്. കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ഓഫീസിനകത്ത് പോലും കെ.സിക്കെതിരെ പോസ്റ്റര്‍ വന്നതില്‍ നേതൃത്വത്തിനും ആശങ്കയുണ്ട്. മണ്ഡലം കമ്മറ്റി ഓഫീസിനകത്ത് അനുവാദമില്ലാതെ പോസ്റ്റര്‍ പതിച്ചതില്‍ മണ്ഡലം പ്രസിഡണ്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരായ പ്രതിഷേധത്തിന് നേതത്വം നല്കുന്നവര് കോണ്‍ഗ്രസ്സുകാരല്ലെന്ന് കെ.സി.ജോസഫ് കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: