കുന്നത്തൂര്‍: സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് നോട്ടമുണ്ടായിരുന്ന സീറ്റ് ആര്‍എസ്പി വിട്ടുവന്ന കോവൂര്കുഞ്ഞുമോന് നല്‍കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മില്‍ ഭിന്നത.
കുന്നത്തൂര്‍ സീറ്റ് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച സോമപ്രസാദിന് രാജ്യസഭാംഗത്വം നല്കി പ്രശ്നം പരിഹരിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ അത് നല്‍കിയിട്ടും കുന്നത്തൂരില്‍ സിപിഎമ്മിലുണ്ടായിരിക്കുന്ന ഈ ഭിന്നിപ്പ് മാറിയില്ലെന്ന് നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. സിപിഎം വോട്ടുകള്‍ വാങ്ങി ജയിച്ച കുഞ്ഞുമോന് ആര്‍എസ്പി വഞ്ചനാപരമായ നിലപാടെടുത്ത് യുഡിഎഫിനൊപ്പം നിന്നപ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. അന്ന് മണ്ഡലത്തില്‍ സിപിഎമ്മിനെതിരെ പ്രചരണ നടത്തിയത് കോവൂര്‍ കുഞ്ഞുമോനായിരുന്നു. ഇത് അത്രവേഗം മറക്കാന്‍ കഴിയില്ലെന്ന് ജില്ലയിലെ ഒരു പ്രമുഖ നേതാവ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാക്കുകള്‍ പാര്‍ട്ടിയിലെ ചേരിതിരിവ് വ്യക്തമാക്കുന്നു.
കുഞ്ഞുമോന് കുന്നത്തൂര്‍ സീറ്റ് നല്‍കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെയും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാന കമ്മിറ്റി കുഞ്ഞുമോന് സീറ്റ് നല്കുന്ന കാര്യത്തില്‍ പച്ചകൊടി കാണിച്ചാലും കുന്നത്തൂരിലെ സിപിഎമ്മിലെ ഒരു പക്ഷം അംഗീകരിക്കാനിടയില്ല. അങ്ങനെയെങ്കില്‍ ഇവര്‍ പ്രചരണങ്ങളില്‍ നിന്നും മറ്റും വിട്ടുനില്‍ക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ആര്‍എസ്പി എല്‍ഡിഎഫ് വിട്ടതോടെ ഒട്ടുമിക്ക പഞ്ചായത്ത് സീറ്റുകളും കൈപിടിയില്‍ ഒതുക്കാമെന്നായിരുന്ന സിപിഎം നേതാക്കളുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ആ പ്രതീക്ഷ തെറ്റിച്ച് കൊണ്ടാണ് കുഞ്ഞുമോന് മറുകണ്ടം ചാടിയത്. ഈ നീക്കത്തില്‍ ക്ഷുഭിതരായ സിപിഎം നേതാക്കളാണ് വിവിധ കോണുകളില്‍ നിന്ന് കുഞ്ഞുമോനെതിരെ ശബ്ദമുയര്‍ത്തുന്നത്. കുഞ്ഞുമോന് ഇവിടെ നിന്നും എല്‍ഡിഎഫ് ലേബലില്‍ മത്സരിച്ച് വിജയിച്ചാല്‍ അത് ഈ നേതാക്കളുടെ പ്രതീക്ഷക്ക് വലിയ തിരിച്ചടിയാകും. അതിനാല്‍ നിസഹകരണത്തിലൂടെ കുഞ്ഞുമോനെ തോല്‍പ്പിക്കാനാകും ഈ പക്ഷം ശ്രമിക്കുകയെന്നാണ് വിവരം. അണികളെ കുഞ്ഞുമോനെതിരെ തിരിക്കാനും സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ ശ്രമം തുടങ്ങി. അതിനായി കുഞ്ഞുമോന് സിപിഎമ്മിനെതിരെ നടത്തിയ പ്രചാരണങ്ങള്‍ കുത്തിപൊക്കി കൊണ്ടുവരാനാണ് ഇവരുടെ നീക്കം. എക്കാലവും എല്‍ഡിഎഫിനൊപ്പം നിന്നിട്ടുള്ള കുന്നത്തൂര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം സമ്മാനിച്ചത്. ഇത് കുഞ്ഞുമോന്റെ സിപിഎം വിരുദ്ധ പ്രചാരണം കൊണ്ടാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: