ചവറ: പന്മന പഞ്ചായത്തിലെ പന്മന വാര്‍ഡില്‍ കെഎംഎംഎല്‍ ഏറ്റെടുത്തിരിക്കുന്ന 36 ഏക്കറിലായി മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമായതോടെ അസഹ്യമായ ദുര്‍ഗന്ധത്താല്‍ വഴിനടക്കാന്‍ കഴിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു.
കെഎംഎല്എലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത ഈ പ്രദേശം വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും യാതൊരു ഉപയോഗവുമില്ലാതെ കിടക്കുകയാണ്. ഈ പ്രദേശത്ത് റോഡിനോട് ചേര്‍ന്നാണ് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ അറവുശാലകളില്‍ നിന്നുളള മാലിന്യങ്ങളും വീടുകളിലേയും കടകളിലേയും മാലിന്യങ്ങളും തള്ളുന്നത് കാരണം തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.
ദേശീയപാതയില്‍ നിന്നും ചിറ്റൂര്‍, പന്മന, മേക്കാട്, പൊന്മന വാര്‍ഡുകളിലേക്ക് പോകുന്ന പ്രധാന വഴി കെഎംഎംഎല്‍ ഏറ്റെടുത്ത ഈ പ്രദേശത്തുകൂടിയാണ്. കെഎംഎംഎല്‍ എംഎസ് യൂണിറ്റിലെ ജീവനക്കാരും കാട്ടില്‍ ക്ഷേത്രം, മിന്നാംതോട്ടില്‍ ക്ഷേത്രത്തിലേക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും പ്രദേശവാസികളും ദുര്‍ഗന്ധവും പട്ടിശല്യവും കാരണം ഇതുവഴി യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്.
ചവറ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി ഇവിടെ കൊണ്ടുതള്ളുകയാണ്. നായ്ക്കളും കാക്കകളും മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചിടുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ഭാഗത്ത് വഴിവിളക്കുകള്‍ കത്താത്തതും കമ്പനി സ്ഥാപിച്ചിട്ടുളള ലൈറ്റുകളുടെ വെളിച്ചം റോഡിലേക്ക് എത്താത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് തുണയാകുന്നു. പോലീസ് പെട്രോളിങ്ങ് ഏര്‍പ്പെടുത്തിയും കെഎംഎംഎലിന്റെ സെക്യൂരിറ്റി സംവിധാനം ശക്തമാക്കിയും ഈ പ്രദേശം ഏതെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: