തുറവൂര്‍: വേനല്‍ കടുത്തതോടെ നാട്ടിന്‍പുറങ്ങളിലെ ജലസ്രോതസുകള്‍ വറ്റി വരണ്ടു. പ്രധാന ജലനിര്‍ഗമന മാര്‍ഗങ്ങളായ തോടുകളില്‍ നീരൊഴുക്കില്ലാതായതോടെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കൊതുകുശല്യം രൂക്ഷമായി.
വീടുകളിലേയും ഹോട്ടലുകളിലേയും മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കിറ്റുകളിലാക്കി തോടുകളില്‍ വലിച്ചെറിയുന്നത് നാട്ടുതോടുകളിലെ നീരൊഴുക്ക് തടസപ്പെടുന്നതിനും മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ചീഞ്ഞഴുകുന്നത് കൊതുകുകള്‍ പെരുകന്നതിന് കാരണമാകുന്നുണ്ട്. അനിയന്ത്രിതമായി കൊതുകു പെരുകുന്നത് പല പ്രദേശങ്ങളേയും പകര്‍ച്ച വ്യാധി ഭീഷണിയിലാക്കിയിരിക്കുകയാണ്.
ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ പീലിങ് ഷെഡുകള്‍, മറ്റ് വ്യവസായസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പുറം തള്ളുന്ന ഖര ദ്രവ മാലിന്യങ്ങളും മേഖലയില്‍ രൂക്ഷമായ മലിനകരണമാണ് സൃഷ്ടിക്കുന്നത്. ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നത് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിനിടയാക്കുന്നുണ്ട്.
ഇതിനു പുറമെ റോഡരികിലെ കുറ്റിക്കാടുകളിലും ദേശീയ പാതയോരത്ത് താഴ്ന്ന് കിടക്കുന്ന സ്ഥലങ്ങളിലുമെല്ലാമുള്ള മാലിന്യ നിക്ഷേപങ്ങളും വഴിയോര മത്സ്യക്കച്ചവട കേന്ദ്രങ്ങളില്‍ നിന്ന് ഒഴുക്കി വിടുന്ന മലിനജലവും പാതയോരങ്ങളെ കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളായി പരിണമിക്കാന്‍ കാരണമായിട്ടുണ്ട്.
പള്ളിപ്പുറം മേഖലയില്‍ ഈഡിസ് ലാര്‍വകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ജനങ്ങളില്‍ ഭീതി പരക്കുന്നതിന് കാരണമായി. ചെമ്മീന്‍,മത്സ്യസംസ്ക്കരണ മേഖലയായ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്,കുത്തിയതോട് തുറവൂര്‍ പഞ്ചായത്തുകളിലെ കായലോര തീരദേശ മേഖലകളില്‍ രൂക്ഷമായ മലിനീകരണം നിയന്ത്രിക്കാനോ പകര്‍ച്ചവ്യാധികള്‍ തടയാനോ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: