ഒരാള്‍ കുറെ വസ്തുവും കൊട്ടാരം പോലുള്ള ഒരു വീടും അടഞ്ഞ് കിടക്കുന്നത് കണ്ടു. കൊട്ടാരസദൃശമായ ആ മനേഹരസൗധം അയാള്‍ വാടകയ്ക്കെടുത്തു. അപ്പോള്‍ അയാളുടെയുള്ളില്‍ ഒരു ചിന്തയുദിച്ചു. താന്‍ ഈ കൊട്ടാരത്തിലെ രാജാവാണ്. പിന്നെ അഹങ്കാരത്തിലുള്ള പെരുമാറ്റവും തുടങ്ങി. ഇയാളെ കാണുവാന്‍ ചെന്ന ഒരു സാധുവിനോട് അയാള്‍ അഹങ്കാരത്തോടെ പെരുമാറി. ആ സാധു അയാളോട് ചോദിച്ചു: ‘വാടകയ്ക്കെടുത്ത വീട്ടില്‍ താമസിക്കുന്ന നീ രാജാവിനെപ്പൊലെ പെരുമാറുന്നു. നിന്റെ മനസ്സാക്ഷിയോട് ചോദിക്കൂ, വാസ്തവം എന്താണെന്ന്? സ്വന്തമായി ഒന്നുമില്ല. എന്നാല്‍ ഭാവമോ? എല്ലാം തന്റെ സ്വന്തമാണെന്ന്. കഷ്ടം!’
ഇതുപോലെയാണ് ഇന്ന് മിക്കവരും. സ്വന്തമായിട്ട് ഒന്നുമില്ല. എല്ലാം ദാനം കിട്ടിയതാണ്. എന്നിട്ടോ? അനേകം പുസ്തകങ്ങള്‍ വായിച്ചിട്ട്, കടപ്പുറത്തിരുന്ന് കാക്ക കരയുന്നതുപോലെ കരഞ്ഞുകൊണ്ടിരിക്കുന്നു. ജീവിതവുമായി ഇവര്‍ക്ക്, ഇവരുടെ രീതികള്‍ക്ക് യാതൊരു സാമ്യവുമില്ല. എതോ ഭാവനാലോകത്ത് അങ്ങനെ നടക്കുന്നു? ശാസ്ത്രം മനസ്സിലാക്കിയവര്‍ എന്താണ് ചെയ്യുന്നത്? തന്നെ സമീപിക്കുന്നവര്‍ക്ക് ഉയരുവാനുള്ള മാര്‍ഗം ഉപദേശിക്കുക മാത്രമേ ചെയ്യുകയുള്ളൂ. തര്‍ക്കിച്ച് സമയം കളയില്ല. മറ്റുള്ളവരുടെ മുന്പില് തന്റെ സിദ്ധാന്തം അടിച്ചേല്പിക്കാന് ശ്രമിക്കില്ല. ആത്മവിചാരത്തിന് ഓരോ വ്യക്തിക്കും വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. അവനവന്റെ സംസ്കാരം അനുസരിച്ചുള്ള മാര്‍ഗ്ഗമാണ് ഓരോരുത്തരും പിന്തുടരേണ്ടത്. അതുകൊണ്ടാണ് ഹിന്ദുമതത്തില്‍ ആത്മവിചാരത്തിന് അനേകം മാര്‍ഗ്ഗങ്ങള്‍ വന്നത്.
അമ്മയുടെ ആശ്രമത്തില്‍ സേവനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് പലമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഓരോരുത്തരേയും അവരുടെ തലത്തില്‍ച്ചെന്ന് ഉദ്ധരിച്ചു കൊണ്ടുവരുവാന്‍ വിവിധ വഴികള്‍ അവലംബിക്കണം. അൈദ്വതം കാണാതെ പഠിക്കുവാനുള്ളതല്ല. ജീവിക്കുവാനുള്ളതാണ്. എങ്കിലേ അത് അനുഭവമാകൂ.
അമ്മയുടെ ആശ്രമത്തില്‍ എഞ്ചിനിയര്‍മാരുണ്ട്, ഡോക്ടര്‍മാരുണ്ട്, എഴുത്തുകാരുണ്ട്. പ്രസ്സിലും സ്കൂളിലും ജോലിചെയ്യുന്നവരുണ്ട്. ഉന്നത അറിവുള്ള ജോലികള്‍ അവരുടെ കഴിവനുസരിച്ച് ചെയ്യുന്നു. ഒപ്പം ധ്യാനിക്കുന്നു. ശാസ്ത്രം പഠിക്കുകയും ചെയ്യുന്നു. കര്‍മം ബന്ധമില്ലാതെ ചെയ്യാനാണ് അവര്‍ പഠിക്കുന്നത്. സ്വാര്‍ത്ഥതയും ശരീരാഭിമാനവും കളയാന്‍ ബന്ധമില്ലാത്ത കര്‍മം സഹായിക്കും. മമതയില്ലാതെ കര്‍മ്മം ചെയ്യുമ്പോള്‍ അത് ബന്ധകാരണമല്ല, മുക്തിമാര്‍ഗ്ഗമാണ്.
സാമ്പ്രാണിത്തിരി കൂടിനുള്ളിലാക്കുന്നവര്‍ അമ്മയുടെ ആശ്രമത്തിലുണ്ട്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍ന്മാരും ഇവിടെയുണ്ട്. ഇവിടെ ചിലര്‍ വേദാന്തികളാണെന്ന് അവകാശപ്പെട്ടുകൊണ്ടു വരാറുണ്ട്. തങ്ങളുടേത് ശുദ്ധബോധമാണെന്നാണ് അവര്‍ വാദിക്കാറുള്ളത്. അവരില്‍ ഒരാള്‍ ചോദിച്ചു: ‘അമ്മാ, ആത്മാവ് ഏതാത്മാവിനെ സേവിക്കാനാണ്? ആശ്രമത്തില്‍ എന്തിനാണ് സേവനം? പഠനം മാത്രം പോരെ?’
മക്കളേ, പണ്ടുള്ള മഹാത്മാക്കള്‍ ഗൃഹസ്ഥാശ്രമം കഴിഞ്ഞാണ് വാനപ്രസ്ഥത്തിനും സന്ന്യാസത്തിനു പോയിരുന്നത്.
അവരുടെ കര്‍മങ്ങള്‍ മിക്കതും കഴിഞ്ഞിരുന്നു. ചുരുങ്ങിയ നാളുകളേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവര്‍ ചെന്നിരുന്ന ഗുരുകുലങ്ങളില്‍ കര്‍മ്മം ഉണ്ടായിരുന്നു. നല്ല സമര്‍പ്പണത്തോടെ തന്നെ അവിടെയുള്ള വേദാന്തികളായ ശിഷ്യര്‍, വേദാന്തികളായ ഗുരുക്കന്‍ന്മാരെ സേവിച്ചിരുന്നു. ശിഷ്യര്‍ വിറകുശേഖരിക്കാന്‍ പോയിരുന്നു. പശുവിനെ മേയ്ക്കാന്‍ പോയിരുന്നു. വയലില്‍ വെള്ളം കയറുന്നതു തടയാന്‍ പോയ അരുണിയുടെ കഥ കേട്ടിട്ടില്ലേ? വയലിലെ വരമ്പു മുറിഞ്ഞ്, കയറുന്നതു തടയാന്‍ സ്വയം വരമ്പിനോട് ചോര്‍ന്നുകിടന്ന് ഒഴിക്കുതടഞ്ഞു. ഇതൊന്നും അവര്‍ക്ക് വേദാന്തത്തില്‍ നിന്ന് ഭിന്നമായി തോന്നുന്നില്ല. ഇതു വരമ്പല്ലേ, ഇത് ചളിയല്ലേ, ഇതുവെള്ളമല്ലേ, ഞാന്‍ ആത്മാവല്ലേ എന്നൊന്നും അവര്‍ ചിന്തിച്ചിട്ടില്ല. അങ്ങനെയായിരുന്നു അന്നുള്ള ശിഷ്യന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: