ആലപ്പുഴ: കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ ദളിത് പീഢനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. സിപിഎമ്മിന്റെ ദളിത് പീഢനങ്ങള്‍ക്കെതിരെ പട്ടികജാതി മോര്‍ച്ച ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃപ്പുണ്ണിത്തറ ആര്‍എല്‍വി കോളേജില്‍ എസ്എഫ്ഐക്കാരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്ത് കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതെക്കുറിച്ച് കേരളത്തിലെ ഒരു മാദ്ധ്യമവും ഒരു വരി വാര്‍ത്ത നല്കാന് തയ്യാറായില്ല. ഹൈദരാബാദിലേക്ക് വണ്ടികയറാന്‍ ക്യു നില്ക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരും ബുദ്ധിജീവികളും ഈ ദളിത് പെണ്‍കുട്ടിയെ കാണാന്‍ പോലും തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. എ. പുരുഷോത്തമന്, സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ബിജെപി ജില്ലാ സെക്രട്ടറി ഡി. അശ്വിനി ദേവ്, ബിജെപി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് എല്‍. പി. ജയചന്ദ്രന്, മോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ മങ്ങാരം മുരളി, വെട്ടിയാര്‍ വിജയന്, ജില്ലാ വൈസ് പ്രസിഡന്റ് മഹേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. രമേശ് കൊച്ചുമുറി സ്വാഗതവും അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. രമേശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: