മുഹമ്മ (ആലപ്പുഴ): കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നിരാശാജനകമാണെന്ന് സിനിമ സംവിധായകന് സത്യന് അന്തിക്കാട്. ഭരണപക്ഷം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നുവെന്ന് ഒരു കൂട്ടര് പറയുന്നു. എന്നാല്‍ പ്രതിപക്ഷം അതിനേക്കാള്‍ മോശപ്പെട്ട നിലയിലാണ്. നിയമ സഭയില്‍ അഴിമതി ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്ല. ഇരു കക്ഷികളും ഒരുപോലെയാണെന്ന് തുറന്ന് പറഞ്ഞ തന്നെ ബിജെപിക്കാരനായി ചിത്രീകരിക്കുകയാണെന്നും അന്തിക്കാട് പറഞ്ഞു. അക്ഷയ ശ്രീ ജൈവ കര്‍ഷക അവാര്‍ഡ് വിതരണോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇനിയുണ്ടാകാന്‍ പോകുന്ന വിപ്ലവം കാര്‍ഷിക രംഗത്താണ്. വളരെ പെട്ടെന്നാണ് ജൈവ പച്ചക്കറി വിപ്ലവം പടര്‍ന്ന് പിടിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് തൃശൂര്‍ ജില്ലയില്‍ മുപ്പത് ശതമാനം കുറഞ്ഞിട്ടുണ്ട്. വിഷം തളിച്ചെത്തുന്ന പച്ചക്കറികള്‍ വിപത്തായി മാറുകയാണ്. നാളെ വിളവെടുക്കാന്‍ പോകുന്ന പച്ചക്കറികളില്‍ വീണ്ടും വിഷം തളിക്കുന്നത് സിനിമാചിത്രീകരണത്തിനിടയില്‍ താന്‍ കണ്ടിട്ടുണ്ട്. അതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് കേരളത്തിലേക്കുള്ളതാണെന്നാണ് തമിഴ് കര്‍ഷകര്‍ തന്നോട് പറഞ്ഞത്. ആരോഗ്യം മരുന്നിലൂടെയല്ല ഭക്ഷണത്തിലൂടെയാണ് ഉണ്ടാകേണ്ടത്.
ടിബിയ്ക്ക് ഒരു വര്‍ഷം മരുന്ന് കഴിച്ച കുട്ടിക്ക് ലിവര്‍സിറോസിസ് പിടിപെട്ടത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇപ്പോള്‍ അലോപ്പതി മരുന്ന് കഴിക്കുന്നത് പോലും വിശ്വസ്തരായ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന് രക്ഷാധികാരി കുമാരി ഷിബുലാല്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: