കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ജോസഫ് ഗ്രൂപ്പില്‍പ്പെട്ട ഒരു വിഭാഗം നേതാക്കള്‍ പുറത്തു പോയതിനു പിന്നാലെ പാര്‍ട്ടിയോടു കൂറു പ്രഖ്യാപിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം.
ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാണി ഗ്രൂപ്പില്‍ നിന്നുള്ള ഒഴുക്ക് തുടങ്ങിയതോടെയാണ് ജോസഫ് ഗ്രൂപ്പ് നേതാക്കളോട് പരസ്യമായി കൂറു പ്രഖ്യാപിക്കാന്‍ കെ.എം. മാണി നിര്‍ദേശം നല്‍കിയത്. മാത്യു സ്റ്റീഫനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടിരുന്നു.
ജോസഫ് ഗ്രൂപ്പില്‍ നിന്നുള്ള കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്ന ആശങ്ക മാണിക്കുണ്ട്. മുന്‍ മന്ത്രി കൂടിയായ മോന്‍സ് ജോസഫ് അടക്കമുള്ളവരുടെ നിലപാടിനെക്കുറിച്ച് സംശയവും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് കൂറുപ്രഖ്യാപിക്കല് തീരുമാനമുണ്ടായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ മോന്‍സ് ജോസഫ് കഴിഞ്ഞ ദിവസം കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിച്ചിരുന്നു. മാണി ഗ്രൂപ്പിനെ വിട്ടു പോകില്ലെന്ന തീരുമാനം പ്രഖ്യാപിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്ന് ഒരാളെങ്കിലും പുറത്തു പോകുന്നത് നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായ പ്രകടനം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ജോസ്.കെ. മാണിയുമായി ബന്ധപ്പെട്ടവരുടെ നിലപാട്.
പാര്‍ട്ടിയില്‍ തന്റെ പിന്മുറക്കാരനായി മകന് ജോസ്.കെ. മാണിയെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള കെ.എം. മാണിയുടെ നീക്കത്തില്‍ അസംതൃപ്തരായവരില് മുന്നിലുള്ളയാളാണ് മോന്‍സ് എന്നതും ശ്രദ്ധേയമാണ്.
ഏറെക്കാലമായി മാണിഗ്രൂപ്പില്‍ ജോസ്.കെ. മാണിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെതിരേ മുറുമുറുപ്പുണ്ടായിരുന്നു. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് ഉള്‍പ്പെടെയുള്ളവര്‍ ഇതേക്കുറിച്ച് സ്വകാര്യമായി പരിഭവപ്പെടുകയും ചെയ്തിരുന്നതാണ്. നിലവില്‍, പി.ജെ. ജോസഫിന്റെ ഉറ്റ അനുയായിയായ മോന്‍സ് കൂടി ഈ നിലപാടിലേക്കു വരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി പത്രസമ്മേളനം നടത്തി കൂറു പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിനു നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഫ്രാന്‍സിസ് ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് കടുത്ത വാക്കുകള്‍ പ്രയോഗിക്കാന്‍ മോന്‍സ് തയാറാകാത്തതിനെത്തുടര്‍ന്ന് ഇന്നലെ കോട്ടയത്ത് ജോസ്.കെ. മാണി തന്നെ നേരിട്ട് പത്രസമ്മേളനം വിളിച്ചു.
പാര്‍ട്ടി വിട്ടവരുടേത് അവസരവാദ നിലപാടാണെന്ന് ജോസ്.കെ. മാണി തുറന്നു പ്രഖ്യാപിച്ചു. മാത്രവുമല്ല, പാര്‍ട്ടി വിട്ട് പോയവര്‍ക്ക് സീറ്റുകള്‍ നല്‍കാമെന്ന് മാണി പറഞ്ഞിരുന്നതായും എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ ബാറുടമകളുടെ ഭാഗം ചേര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്നുമുള്ള ഗുരുതരമായ ആരോപണത്തിനും അദ്ദേഹം തയ്യാറായി. അഞ്ച് വര്‍ഷം യുഡിഎഫിനൊപ്പം നിന്ന് ആനൂകൂല്യങ്ങള്‍ കൈപ്പറ്റിയതിനുശേഷം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയവരാണ് ഇവരെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനും ഐക്യം ഇല്ലാതാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് തുറന്നടിക്കാനും ജോസ്.കെ.മാണി മറന്നില്ല. ഇതിലൂടെ ഉന്നം വയ്ക്കുന്നത് ജോസഫ് വിഭാഗത്തില്‍പ്പെട്ട ചില നേതാക്കളെത്തന്നെയാണ്.
മോഹഭംഗം സംഭവിച്ചവരുടെ കോണ്ഫേഡറേഷനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസെന്നും പാര്‍ട്ടി വിട്ടു പോയവര്‍ തിരിച്ചു വന്നാല്‍ സ്വീകരിക്കുമെന്നും പറഞ്ഞതിലൂടെ ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം നില്‍ക്കുന്നവരെ തിരികെയെത്തിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് ജോസ്.കെ.മാണി തുടക്കമിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: