കൊല്‍ക്കത്ത: ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന് സുരക്ഷയിലും ആരാധകരുടെ പ്രതികരണത്തിലും ഏറെ സംതൃപ്തി. പാക്കിസ്ഥാന് നായകന് ഷാഹിദ് അഫ്രീദിയും ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക്കും ടീമിനൊരുക്കിയ സുരക്ഷയിലും നല്കിയ സ്വീകരണത്തിലും അതീവ സന്തുഷ്ടര്‍. പാക്കിസ്ഥാന് താരങ്ങള്‍ക്ക് ഇന്ത്യ സുരക്ഷിതമെന്നും ഇവിടത്തെ കാണികളുടെ പിന്തുണയും പ്രോത്സാഹനവും ആരവവും ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഷാഹിദ് അഫ്രീദി പറഞ്ഞപ്പോള്‍, നല്കുന്ന സുരക്ഷ ഏറെ മികച്ചതെന്ന് ഷൊയ്ബും പ്രതികരിച്ചു.
ലോകത്തെവിടെ കളിക്കുന്നതിനേക്കാളും ഇന്ത്യയില്‍ കളിക്കുന്നത് ഏറെ ആസ്വദിക്കുന്നുവെന്ന് അഫ്രീദി പറഞ്ഞു. കരിയറിന്റെ അവസാനഘട്ടത്തിലാണിപ്പോള്‍. ഇന്ത്യയില്‍നിന്ന് ലഭിച്ച സ്നേഹം മറ്റെന്തിനേക്കാളും വിലമതിക്കുന്നുവെന്ന് പറയാനാകും. പാക്കിസ്ഥാനില്‍ പോലും ഇത്രയേറെ സ്നേഹവും പിന്തുണയും ലഭിക്കുന്നില്ല. പാക്കിസ്ഥാനിലേക്കാള്‍ അധികം ക്രിക്കറ്റിനെ സ്നേഹിക്കുന്നവരാണ് ഇന്ത്യാക്കാര്‍. കരിയറില്‍ ഇന്ത്യയില്‍ കളി ആസ്വദിച്ചതു പോലെ മറ്റെങ്ങുമുണ്ടായിട്ടില്ലെന്നും അഫ്രീദി പറഞ്ഞു.
ഇന്ത്യയില്‍ സുരക്ഷാ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവ് കൂടിയായ ഷൊയ്ബ് മാലിക്ക് പറഞ്ഞു. മികച്ച സുരക്ഷയൊരുക്കിയതിന് ആദ്യമായി ഭാരത സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്റെ ഭാര്യ ഇന്ത്യാക്കാരിയാണ്. അതിനാല്‍ പലവട്ടം ഇവിടെ വന്നിട്ടുണ്ട്. അന്നൊന്നും യാതൊരുവിധ സുരക്ഷാ പ്രശ്നവുമുണ്ടായിട്ടില്ല. ഭാരതീയരും പാക്കിസ്ഥാനികളും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവുമില്ല. നമ്മുടെ ഭക്ഷണവും ഭാഷയും സംസ്കാരവും ജീവിതരീതിയുമൊക്കെ ഏറെക്കുറെ സമം. ഭാരതത്തില്‍ എല്ലാക്കാലത്തും താന്‍ സന്തുഷ്ടനാണ്. ഇവിടത്തെ ജനങ്ങളും മാധ്യമങ്ങളും അത്രയേറെ സ്നേഹം നല്‍കുന്നുവെന്നും ഷൊയ്ബ് പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയുമായി ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തിന് സുരക്ഷയൊരുക്കാനാകില്ലെന്ന ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യമൊന്നും എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ മത്സരമടുത്തതോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ഐസിസി മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റി. ഗ്രൂപ്പിലെ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ കൊല്‍ക്കത്തയിലും മൊഹാലിയിലുമായി നടക്കും. ടീമിന് പൂര്‍ണ സുരക്ഷ കേന്ദ്രവും ഉറപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: