ലിവര്‍പൂള്‍: പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങിന്റെ സ്വപ്നതുല്യമായ കുതിപ്പ് തുടരുന്നു. തന്റെ നാലാം മത്സരത്തിലും എതിരാളിയെ നോക്കൗട്ട് ചെയ്തു വിജേന്ദര്‍. ഹംഗറിയുടെ അലക്സാണ്ടര്‍ ഹൊര്വാത്താണ് വിജേന്ദറിന്റെ കരുത്തിനു മുന്നില്‍ മൂന്നാം റൗണ്ടില്‍ അടിപതറിയത്.
തന്നേക്കാള്‍ പത്ത് വയസ് ഇളയതെങ്കതിലും പ്രൊഫഷണല്‍ ബോക്സില്‍ പരിചയസമ്പന്നനായ ഹെര്വാത്തിനെ നിലംപരിശാക്കി മുപ്പതുകാരന് വിജേന്ദര്‍. പാമ്പിന് ചോര കരുത്ത് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് വിജേന്ദറിനെ വെല്ലുവിളിച്ച ഹെര്വാത്തിന് ആറ് റൗണ്ട് മത്സരം മുഴുമിപ്പിക്കാനായില്ല. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട ഹെര്വാത്ത് മൂന്നാം റൗണ്ടില്‍ മടങ്ങി. എതിരാളി കരുത്തനായിരുന്നുവെന്നും ഇടയ്ക്ക് പിന്മാറാന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും മത്സരശേഷം വിജേന്ദര്‍ പറഞ്ഞു.
ഇന്ത്യയില്‍ ജൂണ്‍ 11ന് നടക്കുന്ന ഡബ്ല്യുബിഒ ഏഷ്യ ടെറ്റിലാണ് ലക്ഷ്യമെന്നും വിജേന്ദര്‍. അതിനു മുന്‍പ് രണ്ടു വട്ടം ഏപ്രിലില്‍ വീണ്ടും റിങ്ങിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണല്‍ ബോക്സിങ്ങിലെ ആദ്യ കിരീട പോരാട്ടത്തിന് നാട്ടുകാര്‍ക്കു മുന്പില് കച്ചകെട്ടുകയാണ് താരം.
കഴിഞ്ഞ വര്‍ഷമാണ് അമേച്വര്‍ ബോക്സിങ്ങില്‍നിന്ന് വിജേന്ദര്‍ പ്രൊഫഷണല്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യ മത്സരത്തില്‍ ബ്രിട്ടന്റെ ഡീന്‍ ജില്ലനെ വീഴ്ത്തി. രണ്ടാമത്തേതില്‍ ബ്രിട്ടന്റെ തന്നെ സോണി വെയ്റ്റിങ്ങും ഇന്ത്യന്‍ ബോക്സറുടെ കൈക്കരുത്തറിഞ്ഞു. ബള്‍ഗേറിയയുടെ സാമെറ്റ് ഹ്യുസെയ്നോവിനേയാണ് മൂന്നാമങ്കത്തില്‍ തകര്‍ത്തത്. ഈ മൂന്നു മത്സരങ്ങളിലും എതിരാളിയെ നോക്കൗട്ട് ചെയ്തു വിജേന്ദര്‍. ഇന്ത്യയ്ക്കായി ഒളിമ്പിക്-ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: