തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നെല്ലിയാമ്പതി കരുണ എസ്റ്റേറ്റില്‍ നിന്നു നികുതി സ്വീകരിക്കാന്‍ അനുമതി നല്കിയ വിവാദ ഉത്തരവില്‍ തെറ്റില്ലെന്ന് നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശം. എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ മറികടന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം പോലും തേടാതെ നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള വിവാദ ഉത്തരവ് നിലനിര്‍ത്തിയാല്‍ സര്‍ക്കാര്‍ നിയമക്കുരുക്കില്‍ അകപ്പെടും. വന്‍കിട കുത്തകക്കാര്‍ക്കും കൈയേറ്റക്കാര്‍ക്കും കൈയേറ്റഭൂമിയില്‍ നികുതി അടയ്ക്കുന്നതിനുള്ള ലൈസന്‍സായി ഈ ഉത്തരവ് മാറും.
അതേസമയം കരമടയ്ക്കാന്‍ അനുമതി നല്കിയ ഉത്തരവ് റദ്ദാക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിഷയം ചര്‍ച്ചചെയ്യും.
കരുണാ എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കേയാണ് പോബ്സ് ഗ്രൂപ്പിന്റെ 833 ഏക്കര്‍ ഭൂമിക്ക് കരം അടയ്ക്കാന്‍ അനുമതി നല്‍കണമെന്ന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത ഈ മാസം ഒന്നിന് നെല്ലിയാമ്പതി വില്ലേജ് ഓഫീസര്‍ക്ക് ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ ഹൈക്കോടതിയെ പ്രതിനിധീകരിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീലാ ഭട്ടിനെപോലും അറിയിക്കാതെയാണ് വിവാദ ഉത്തരവിറക്കിയത്.
കരുണ എസ്റ്റേറ്റ് കൈവശം വച്ചിരുന്ന 876 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് ലാന്റ് ബോര്‍ഡ് സെക്രട്ടറി മേരിക്കുട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടും നിയമസഭയിലും ഹൈക്കോടതിയിലും ഭൂമി സര്‍ക്കാരിന്റേതാണെന്ന നിലപാടും നിലനില്‍ക്കെയാണ് വിവാദ ഉത്തരവ്. കരുണ എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തുടര്‍ നടപടികളൊന്നും പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് മറികടന്നുള്ള ഉത്തരവ് കോടതിയലക്ഷ്യനടപടി കൂടിയാണ്.
കരുണ എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് സത്യവാങ്മൂലം നല്‍കുകയും എന്നാല്‍ കരമടയ്ക്കാന്‍ അനുമതി നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ കോടതിക്ക് വേണമെങ്കില്‍ സിബിഐ അന്വേഷണമടക്കമുള്ള നടപടികളിലേക്ക് കടക്കാം. നടപടികളിലെ ദുരൂഹത ചോദ്യം ചെയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ കോടതി കയറും.
പക്ഷേ ഇതിനുപരിയായി ഈ ഉത്തരവിന്റെ മറവില്‍ ഹാരിസണും ടാറ്റയും അടക്കമുള്ള വന്‍കിട കൈയേറ്റക്കാരുടെ തര്‍ക്കത്തിലുള്ള ഭൂമിക്ക് നികുതി അടയ്ക്കാന്‍ അവസരം ലഭിക്കും. സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ നികുതി അടയ്ക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഫയല്‍ ചെയ്ത നാലായിരത്തിലധിക കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിവാദ ഉത്തരവ്.
അഞ്ചുലക്ഷം ഏക്കറിലധികം ഭൂമി അനധികൃതമായി കൈയേറിയിട്ടുണ്ടെന്ന ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ മുന്നിലുണ്ട്. വ്യാജപട്ടയക്കാര്ക്കും മിച്ചഭൂമി കൈവശം വയ്ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കും ഇഎഫ്എല്‍ ഭൂമി കൈയേറിയവര്‍ക്കും വനഭൂമി കൈവശം വയ്ക്കുന്നവര്‍ക്കും ഈ ഒരൊറ്റ ഉത്തരത്തിന്റെ മറവില്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നികുതി അടയ്ക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനാവും. വിവാദ ഉത്തരവ് കോടതി കയറുന്നതിനിടെ തന്നെ സമാന്തരമായി ഭൂമാഫിയകള്‍ ഈ ഉത്തരവ് നേടിയെടുക്കുകയും ചെയ്യും. ഈ ഉത്തരവിന്റെ പിന്‍ബലത്തില്‍ പീന്നീട് കോടതികളെ സമീപിച്ച് വര്‍ഷങ്ങളോളം കൈയേറ്റ ഭൂമിയിന്മേലുള്ള സര്‍ക്കാര്‍ നടപടികള്‍ നിഷ്പ്രഭമാക്കുകയും ചെയ്യും. ഈ ഒരൊറ്റലക്ഷ്യമാണ് സര്‍ക്കാര്‍ ധൃതിപിടിച്ചിറക്കിയ വിവാദ ഉത്തരവിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: