തിരുവനന്തപുരം : തലസ്ഥാനത്ത് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസ്സില്‍ പടയൊരുക്കും. മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ അടക്കം നൂറോളം പേര് രാജിവച്ചു. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും കൈമാറി. കോവളം ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കല്ലിയൂര്‍ മുരളി, കാക്കാമൂല രാധാകൃഷ്ണന്, വള്ളംകോട് ഓമനക്കുട്ടന്, കല്ലിയൂര്‍ പി. രഘുവരന്, റാണാ എസ്. കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നൂറോളം പേരാണ് രാജി സമര്‍പ്പിച്ചത്.
വി.എസ്. ശിവകുമാറിന്റെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം താല്പര്യ പ്രകാരം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും ഡിസിസിയില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയതുമാണ് തെരഞ്ഞെടുപ്പ് വേളയില്‍ ശിവകുമാറിനെതിരെ പരസ്യമായി കലാപക്കൊടി ഉയരാന്‍ കാരണമായത്.
തിരുവനന്തപുരത്തെ ഡിസിസി നേതൃത്വം പൂര്‍ണമായും ശിവകുമാറിന്റെ കൈയിലെന്നാണ് രാജിവച്ചരുടെ ആരോപണം. കരകുളം കൃഷ്ണപിള്ളയെ ഡിസിസി പ്രസിഡന്റാക്കിയത് വി.എസ്. ശിവകുമാറിന്റെ താത്പര്യപ്രകാരമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കരകുളത്തെ മാറ്റി ഡിസിസി പ്രസിഡന്റാവാം എന്ന മുന്‍കരുതലോടെയാണ് ശിവകുമാര്‍ ഇത് ചെയ്തത്. ഡിസിസി ഭാരവാഹികളില്‍ ഏറിയപങ്കും ശിവകുമാറിന്റെ നോമിനികളാണ്.
പരസ്യ മദ്യപാനം നടത്തിയതിന് അറസ്റ്റിലായ വ്യക്തിപോലും ഡിസിസി സെക്രട്ടറിയായി. മെഡിക്കല്‍ കോളേജ് സീറ്റ് കച്ചവടത്തിലെ ഏജന്റുമാര്‍പോലും ഭാരവാഹികളായെന്നാണ് വിമതരുടെ ആക്ഷേപം.
തിരുവനന്തപുരം സെന്‍ട്രലില്‍ വീണ്ടും മത്സരത്തിനൊരുങ്ങുന്ന ശിവകുമാറിനെതിരെ ശക്തമായി രംഗത്തുവരാനാണ് വിമതരുടെ നീക്കം. വരുംദിവസങ്ങളില്‍ ശിവകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടാവുമെന്ന് കോണ്‍ഗ്രസിന്റെ പ്രദേശിക നേതാക്കള്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: