തിരുവനന്തപുരം: സിപിഎം വരുംകാലത്ത് ഒരു ഓര്‍മ്മ മാത്രമായി മാറുമെന്ന് കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്. മധു. പാപ്പനംകോട് നടന്ന ദേശരക്ഷാ സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം അവരുടെ ആരംഭകാലം മുതല്‍ തന്നെ ദേശവിരുദ്ധ ശക്തികളോടൊപ്പം തോള്‍ചേര്‍ന്ന് നില്ക്കുന്ന സമീപനമാണ് കാണിച്ചിട്ടുള്ളത്. ഒരു കാലത്ത് ഭാരതത്തിലെ മുഖ്യ പ്രതിപക്ഷകക്ഷിയായിരുന്നവരുടെ ഇന്നത്തെനില അത്യന്തം പരിതാപകരമാണ്. എന്നും റഷ്യ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളുടെ ചുമടുതാങ്ങികളായി ഇവര്‍ മാറി. സിയാചിന്‍ ആക്രമണം നടന്നപ്പോഴും സിപിഎം ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ ഉറച്ചുനിന്നു.
ജെഎന്‍യുവിന്റെ ക്യാമ്പസില്‍ വിദ്യാഭ്യാസ അവകാശങ്ങളുടെ മറവില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പല ശക്തികളുമുണ്ട്. ദേശസ്നേഹിയും ഭാരതത്തിന്റെ പ്രഥമ പൗരന് എന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത എ.പി.ജെ. അബ്ദുള്‍ കലാമിനെ കുറിച്ച് ഓര്‍ക്കാന്‍ ഇവര്‍ക്ക് സമയമില്ല. യാക്കൂബ് മേമനാണ് ഇവരുടെ ആരാധ്യ പുരുഷന്. ഇത്തരം ദേശവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ ജനരോഷം ഉണ്ടാകുക തന്നെ ചെയ്യും. ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ സിപിഎമ്മിന്റെ ശവക്കല്ലറയിലെ അവസാനത്തെ ആണികളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സിബിഐ ഉദ്ദ്യോഗസ്ഥന് രവീന്ദ്രന് അദ്ധ്യക്ഷനായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഡെപ്യൂട്ടി ലീഡര്‍ എം.ആര്. ഗോപന് സ്വാഗതവും യുവമോര്‍ച്ച നേതാവ് നന്ദു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: