ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കിടെ കുട്ടനാട്ടിലടക്കം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിയമം ലംഘിച്ച് നിലങ്ങളും, തണ്ണീര്‍ത്തടങ്ങളും, ജലപാതകളും നികത്തുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും പോലീസ്, റവന്യൂ അധികാരികളെയും സ്വാധീനിച്ചാണ് വിവിധ പ്രദേശങ്ങളില്‍ അനധികൃതമായി നിലവും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് വ്യാപകമായിരിക്കുന്നത്.
കുട്ടനാട്ടില്‍ അടുത്തിടെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ദേശീയ ജലപാതയോരം റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെയുളളവര്‍ കൈയേറി നികത്തുകയായിരുന്നു. നെടുമുടി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ വൈശ്യംഭാഗം മുന്നൂറ്റമ്പതും പാടത്തിന്റെ പടിഞ്ഞാറെ ചിറയോട് ചേര്‍ന്നാണ് ജലപാത കൈയേറിയത്.
ഇവിടെ ഒരു കിലോമീറ്ററോളം നീളത്തിലാണ് ആറ്റുതീരം നികത്തിയെടുത്തത്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയിലെ പൂക്കൈതയാറിന്റെ ഭാഗമാണ് നികത്തിയത്. പ്രദേശത്ത് ഭൂമി വാങ്ങി റിസോര്‍ട്ട് നിര്‍മിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് കൈയേറ്റത്തിന് പിന്നില്‍.
റിസോര്‍ട്ട് ഉടമ രണ്ട് മീറ്ററോളം വീതിയില്‍ കോണ്‍ക്രീറ്റ് തൂണികളും തെങ്ങിന്‍കുറ്റികളും സ്ഥാപിച്ച് ചെളികേരി നിറച്ചാണ് ചിറയുടെ വിസ്തൃതി വര്‍ധിപ്പിച്ചത്. സമീപവാസി 150ഓളം വള്ളം ചെളി കോരി ചിറ തീര്‍ത്തതായാണ് ആരോപണം. സാധാരണക്കാരായ ജനങ്ങള്‍ക്ക് വീട് നിര്‍മാണത്തിനുപോലും ദേശീയ ജലപാതാ അധികൃതരുടെ അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ സമീപകാലത്ത് നടന്ന കൈയേറ്റങ്ങളൊക്കെയും ഇത്തരം നടപടികളൊന്നും പാലിക്കാതെയാണ്. റിസോര്‍ട്ടിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് നമ്പര്‍ അനുവദിച്ചതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കൈയേറ്റം നടന്നതായുള്ള ആക്ഷേപങ്ങളെക്കുറിച്ച് ജില്ലാ കലക്ടര്‍ ആര്. ഗിരിജ കുട്ടനാട് അഡീഷണല്‍ തഹസീല്‍ദാര്‍, നെടുമുടി വില്ലേജ് ഓഫീസര്‍ എന്നിവരോട് വിശദീകരണം തേടി.
നേരത്തെ കൈനകരി പഞ്ചായത്തിലും ആറ്റിറമ്പുകള്‍ ഒരു പ്രമുഖ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ കയ്യേറിയിരുന്നു. എതിര്‍ത്തവരെ രാഷ്ട്രീയ, ഭരണ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തായങ്കരിയില്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നിലങ്ങള്‍ കുഴിച്ച് ഇഷ്ടിക ഫാക്ടറി നിര്‍മ്മിച്ചതും വിവാദമായിരുന്നു. നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചു നെല്‍വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയിട്ടും ഭരണ, പ്രതിപക്ഷങ്ങള്‍ക്ക് പ്രതികരണമില്ല, അമ്പലപ്പുഴ, കുട്ടനാട,് കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണു നിലംനികത്തല്‍ വ്യാപകമായത്.
പോലീസ്, റവന്യൂ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുമ്പോഴും രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി പലയിടങ്ങളിലും നിലം നികത്തല്‍ നിര്‍ബാധം തുടരുകയാണ്.
നിയമങ്ങള്‍ പലതുണ്ടെങ്കിലും യാതൊരു തടസങ്ങളുമില്ലാതെ നെല്‍വയലുകള്‍ നികത്തി വരികയാണ്. പലയിടങ്ങളിലും അധികൃതരുടെ ഒത്താശയോടെയുള്ള പൊതുതോടുകള്‍ കൈയേറുന്നതും വ്യാപകമാണ്.
പ്രത്യേകം ഏജന്റുമാര്‍ കരാര്‍ അടിസ്ഥാനത്തിലാണു പാടശേഖരങ്ങള്‍ നികത്തികൊടുക്കുന്നത്. ടിപ്പറുകള്‍ കയറാത്തിടത്ത് കെട്ടുവള്ളങ്ങളില്‍ ഗ്രാവലെത്തിച്ചു കൊടുക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നു. ചില റിയല്‍ എസ്റ്റേറ്റ് സംഘങ്ങളാണിതിനു പിന്നിലെന്നാണു ആക്ഷേപം.
വീട് വയ്ക്കാനെന്ന മറവിലാണു നിലം നികത്തുന്നതു വ്യാപകമായത്. ഭൂമിയില്ലാത്തവരുടെ പേരില്‍ പത്തുസെന്റ് വസ്തു നികത്തി വീടു വെച്ചതിനു ശേഷം മറിച്ചു വില്പന നടത്തുകയാണു ചെയ്യുന്നത്.
കുട്ടനാടന്‍ മേഖലകളില്‍ കൃഷിചെയ്യുന്ന പാടശേഖരങ്ങള്‍ നികത്തുന്നതിനെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ നാളുകളായി കൃഷിയിറക്കാതെ തരിശ് കിടക്കുന്ന കരപ്പാടങ്ങളാണു റിയല്‍ എസ്റ്റേറ്റ് മാഫിയ ഇപ്പോള്‍ കൈക്കലാക്കി നികത്തുന്നത്.
പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കുമാരപുരം, ചിങ്ങോലി എന്നിവിടങ്ങളില്‍ നിലംനികത്തല്‍ വ്യാപകമാണ്. പൊതു തോടുകളും കൈയേറി നികത്തുന്നത് പലപ്പോഴും മഴക്കാലത്തു വെള്ളപ്പൊക്കത്തിനിടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: