തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് സംസ്ഥാന സമ്മര്‍ ക്യാമ്പില്‍ ആവേശമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ചുസാംസണ്‍. പേരൂര്‍ക്കട എസ്എപിയില് നടന്നുവരുന്ന ക്യാമ്പിലാണ് ഇന്നലെ വൈകുന്നേരം 7.45 ഓടെ സഞ്ചു എത്തിയത്.
രാവിലെ മുതല്‍തന്നെ സഞ്ചു ക്യാമ്പില്‍ എത്തുന്നു എന്നറിഞ്ഞ കേഡറ്റുകള്‍ ആവേശത്തിലായിരുന്നു. സഞ്ചു ക്യാമ്പിലേക്കെത്തിയതോടെ കേഡറ്റുകള്‍ ആവേശപൂര്‍വ്വം കയ്യടികളോടെ വരവേറ്റു. വേദി ‘അരങ്ങില്‍’ തയ്യാറാക്കിയ നിലവിളക്കില്‍ വിശിഷ്ട വ്യക്തികള്‍ക്കൊപ്പം തിരിതെളിയിച്ചു.
പോലീസിലായിരുന്ന അച്ഛന് സാംസണോടൊപ്പം എസ്എപിയില് വന്നിരുന്ന ബാല്യകാല സ്മരണകള്‍ കേഡറ്റുകളോട് പറഞ്ഞു. ഒപ്പം താനും പോലീസ് കുടുംബത്തിലെ അംഗമാണെന്ന് പറഞ്ഞപ്പോള്‍ ആവേശത്തോടെ കേഡറ്റുകള്‍ കയ്യടിച്ചു. അദ്ധ്വാനിച്ചാല്‍ ഏത് ഉന്നതതലം വരെയും എത്താന്കഴിയുമെന്നും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കുകകൂടി വേണമെന്നും കേഡറ്റുകളെ ഓര്‍മ്മിപ്പിച്ചു. ക്യാമ്പില്‍ എത്താന്‍ കഴിഞ്ഞത് കൂടുതല്‍ ഊര്‍ജവും സന്തോഷവും നല്‍കുന്നുവെന്നും സഞ്ചു പറഞ്ഞു.
അവഗണനകള്‍ നേരിട്ടിട്ടുണ്ടോ എന്ന തിരുവനന്തപുരം സെന്റ്ജോസഫില് നിന്നുള്ള വിഷ്ണുവിന്റെ ചോദ്യത്തില്‍ അല്പം പകച്ചുവെങ്കിലും തനിക്ക് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അവഗണനകളെ വാശിയോടെ തോല്പിച്ച് മുന്നേറണമെന്നും മറുപടിനല്കി. സഞ്ചുവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്തെന്നായിരുന്നു കടുത്ത ആരാധികകൂടിയായ മലപ്പുറത്തെ കേഡറ്റ് സ്നേഹയ്ക്ക് അറിയേണ്ടീയിരുന്നത്. രാജസ്ഥാന് റോയല്‍സിന് വേണ്ടിയുള്ള സെലക്ഷന് ക്യാമ്പില്‍ തന്റെ ബാറ്റിംഗ് കണ്ട് രാഹുല്‍ ദ്രാവിഡ് റോയല്‍സിലേക്ക് വരുന്നോ എന്ന് ചോദിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമെന്ന് സഞ്ചു മനസ്സുതുറന്നപ്പോള്‍ കയ്യടി വാനോളമുയര്‍ന്നു.
ചടങ്ങില്‍ എസ്പിസി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ പി. വിജയന് ഐപിഎസ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.ജി.ബാബു, യു. അബ്ദുള്‍കരീം തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 606 കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വിവിധവിഷങ്ങളില്‍ പ്രമുഖര്‍ ക്ലാസ്സുകള്‍ നയിച്ചു. 9 ന് ആരംഭിച്ച ക്യാമ്പ് നാളെ സമാപിക്കും. സമാപനദിവസം നടന് നിവിന്‍പോളി എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: