ബാലരാമപുരം: ബാലരാമപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ ക്ഷേത്ര സേവക ശക്തിയുടെ ഒന്നാം വാര്‍ഷിക ആഘോഷവും തലയല്‍ ശ്രീ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയ്ക്ക് വരവേല്‍പ്പും നടന്നു. ക്ഷേത്ര സേവക ശക്തി പ്രസിഡന്റ് സുരേഷ് കിഴക്കേ വീട് അദ്ധ്യക്ഷത വഹിച്ചു. ബോധി തീര്‍ത്ഥസ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഫിലോസഫി ഗവേഷകനായ രാഹുല്‍ ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തി. കെപിഎംഎസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് കെ. ചെല്ലപ്പന്, ബാലരാമപുരം സബ് ഇന്‍സ്പെക്ടര്‍ റ്റി. വിജയകുമാര്‍, ഹിന്ദു ഐക്യവേദി ട്രഷറര്‍ കെ. അരവിന്ദാക്ഷന് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. വേട്ടമംഗലം ലാലു, എ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് നിര്‍ദ്ധനരായവര്‍ക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബ്ബരാജന് വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കവേ അവയങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ അനാസ്ഥ മൂലം അതിന് സാധിക്കാത്തത് വാര്‍ത്തയായിരുന്നു. സുബ്ബരാജന്റെ സഹോദരന് വേദിയില്‍ അവയവദാന സമ്മതപത്രം അധികാരികള്‍ക്ക് കൈമാറി. തുടര്‍ന്ന് വിവിധ വിഭാഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് പുരസ്കാരങ്ങളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: