ന്യൂദല്‍ഹി: രാജ്യത്തെ ജലപാതകളില്‍ മഹാവിപ്ലവത്തിനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ പദ്ധതിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ മുന്നോട്ടു വന്നുതുടങ്ങി.
70,000 കോടി രൂപയുടെ പദ്ധതിക്ക് 50,000 കോടി രൂപ രണ്ടു ശതമാനം പലിശക്ക് നല്‍കാമെന്ന് ഒരു ബാങ്ക് അറിയിച്ചതായി മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. രാജ്യത്ത് 111 നദീ ജലപാതകള്‍കൂടി സജ്ജമാക്കി റോഡ്-റെയില്‍ ഗതാഗത മേഖലയിലെ വന്‍ ചെലവ് കുറയ്ക്കാനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കുടുതല്‍ ശക്തമാക്കാനുമുള്ള സമഗ്ര പദ്ധതിയ്ക്ക് 70,000 കോടി രൂപയുടെ ആസൂത്രണമാണ് നടത്തിയിരിക്കുന്നത്.
ഇതിനുള്ള പണം കണ്ടെത്താനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രവര്‍ത്തന ക്ഷമമായെന്ന് കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
രാജ്യത്തെ 50,000 കിലോ മീറ്റര്‍ ജലപാതയാണ് പ്രവര്‍ത്തനക്ഷമമാക്കാന്‍ പോകുന്നത്. ഇതോടെ ലോകത്ത് ജലപാതയിലൂടെ ചരക്കുനീക്കം സുഗമമാക്കുന്ന ഏറ്റവും വലിയ രാജ്യമായി ഭാരതം മാറും. ഇന്ധന ഉപയോഗ ലാഭം, റോഡ്-റെയില്‍ തിരക്ക് ഒഴിവാക്കല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, തൊഴില്‍ മേഖലയില്‍ കുതിച്ചുചാട്ടം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് അറുതി എന്നിങ്ങനെ വിവിധ മേഖലകളില്‍ വലിയ നേട്ടങ്ങള്‍ രാജ്യത്തിനുണ്ടാകുന്നതാണ് പദ്ധതി.
പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. നിലവില്‍ വെറും ആറ് ജലപാതകളേ രാജ്യത്തുപയോഗിക്കുന്നുള്ളു. 14 സംസ്ഥാനങ്ങളിലായി 7,500 കിലോ മീറ്റര്‍ തീരക്കടല്‍ പാതയും 14,500 കിലോ മീറ്റര്‍ ജലപാതയുമാണ് ഭാരതത്തിനുള്ളത്. ഇതിനുപുറമേ 116 നദികളിലെ ജലപാതാ സാധ്യത 35,000 കിലോ മീറ്ററിലുണ്ട്. ഇവയെല്ലാം സജ്ജമാക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ ജലപാതയുള്ള രാജ്യമാകും ഭാരതം. ഇവയെല്ലാം പ്രവര്‍ത്തന സജ്ജമായാല്‍ ഭാരതത്തിന്റെ മുഖച്ഛായതന്നെ മാറും, മന്ത്രി ഗഡ്കരി പറഞ്ഞു.
70000 കോടി രൂപയാണ് ഈ പദ്ധതിക്കുവേണ്ടത്. ബജറ്റ് വിഹിതത്തിനു പുറമtu ബഹുവിധ ഫണ്ട്, സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം, വിപണിയില്‍നിന്നു കടം വാങ്ങല്‍ തുടങ്ങിയ വിവിധ സാധ്യതകള്‍ പരിശോധിക്കണം. അതിനിടെ ഒരു ബാങ്ക് 50,000 കോടിയുടെ കടം ഡോളര്‍ വിനിമയ നിരക്കില്‍ തരാമെന്നു സമ്മതിച്ചിട്ടുണ്ട്. രണ്ടു ശതമാനമേ പലിശ നല്‍കേണ്ടതുള്ളു. ബജറ്റില്‍ 800കോടി രൂപയാണുള്ക്കൊള്ളിച്ചിരിക്കുന്നത്. നാഷണല്‍ ക്ലീന്‍ എനര്‍ജി ഫണ്ട്, സെന്‍ട്രല്‍ റോഡ് ഫണ്ട് തുടങ്ങിയ വിവിധ ധനസഹായ മാര്‍ഗ്ഗങ്ങളും വിനിയോഗിക്കണം, മന്ത്രി പറഞ്ഞു.
ജലപാതയിലൂടെ മുഖ്യമായും ചരക്കു നീക്കമായിരിക്കും ഉണ്ടാകുക. കിലോ മീറ്ററിന് റോഡുമാര്‍ഗ്ഗം ഒന്നര രൂപയും റെയിലില്‍ ഒരു രൂപയും ചെലവാകുന്നിടത്ത് ജലഗതാഗതം വഴി 25 പൈസയേ ആകൂ എന്നത് വലിയ സാമ്പത്തിക ശാസ്ത്രമാണ്. ഇതിനു പുറമേയാണ് പരിസ്ഥിതി സംരക്ഷണം.
ഇത്രയും കാലം ഭാരതത്തില്‍ ജലപാതയെ അവഗണിക്കാന്‍ ഇടയായതില്‍ ഗഡ്കരി അതിശയം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: