കുന്നത്തൂര്‍: സ്ഥാനാര്‍ത്ഥിമോഹികളുടെ എണ്ണം കൂടിയതോടെ ആളെ കണ്ടെത്താനാവാതെ കുന്നത്തൂരിലെ ആര്‍എസ്പി സീറ്റ് ചര്‍ച്ചകള്‍ വഴിമുട്ടി. ഇന്നലെ സംസ്ഥാനതല നേതാക്കള്‍ മുഴുവന്‍ മണ്ഡലത്തില്‍ തമ്പടിച്ച് ചര്‍ച്ച ചെയ്തിട്ടും പാര്‍ട്ടിയിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ല.
പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എ.എ.അസീസ്, മന്ത്രി ഷിബുബേബിജോണ്‍, എന്‍.കെ.പ്രേമചന്ദ്രന്, ജില്ലാസെക്രട്ടറി ശ്രീധരന്‍പിള്ള എന്നിവര്‍ ഉള്‍പ്പെടെ വന്‍പടയാണ് കുന്നത്തൂര്‍ മണ്ഡലം ഓഫീസില്‍ തമ്പടിച്ച് ചര്‍ച്ച നടത്തിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലും സമവായത്തിലെത്താന്‍ സാധിച്ചില്ല. 14 പേരടങ്ങുന്ന ജംബോ ലിസ്റ്റാണ് നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ സെക്രട്ടറിയേറ്റിന് സമര്‍പ്പിച്ചത്. ഈ ലിസ്റ്റില്‍ നിന്ന് രണ്ടോ മൂന്നോ പേരെ ഉള്‍പെടുത്തി പട്ടിക ചുരുക്കാനായാണ് നേതാക്കള്‍ എത്തിയതെങ്കിലും അത് സാധ്യമായില്ല. കെപിഎംഎസ് പുന്നല വിഭാഗവും സാംബവസഭയും തങ്ങളുടെ നോമിനികള്‍ക്കായി ശക്തമായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റി ബൈജു പെരുവേലിക്കരക്കായി ശക്തമായി രംഗത്തുണ്ട്. ശൂരനാട് മണ്ഡലം കമ്മിറ്റി രജീവിനായും നിലയുറപ്പിച്ചു. കോവൂര്‍ ഉല്ലാസിനായി ജില്ലാ നേതാക്കളും നിലപാടെടുത്തതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറായത്. ഇതില്‍ ഭൂരിപക്ഷവും പേര് സ്വന്തമായി തന്നെയാണ് നോമിനേറ്റ് ചെയ്തിട്ടുള്ളത്. ചര്‍ച്ചയില്‍ തീരുമാനമാകാത്തതോടെ ലിസ്റ്റ് സംസ്ഥാന സെക്രട്ടറിയേറ്റിന് വിട്ടുകൊണ്ട് തീരുമാനമായി. 20ന് ശേഷമെ സ്ഥാനാര്‍ത്ഥിനിര്‍ണയം പൂര്‍ത്തിയാകു എന്നാണ് സൂചന. അതുവരെ സ്ഥാനാര്‍ത്ഥിമോഹികളുടെ സോഷ്യല്‍മീഡിയ പ്രചാരണം പൊടിപൊടിക്കും. അതിനിടെ ആര്‍എസ്പിയിലെ അതൃപ്തരെ ചാക്കിലാക്കാന്‍ കോവൂര്‍കുഞ്ഞുമോനും പാര്‍ട്ടിക്കാരും നീക്കം ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: