ചെന്നൈ: ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ വെട്ടിക്കൊന്നു. കുമാരമംഗലം സ്വദേശി വേലുസ്വാമിയുടെ മകന് ശങ്കറാണ് കൊല്ലപ്പെട്ടത്. ഭാര്യ കൗസല്യയെ(19 ) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിലെ തിരുപ്പൂര്‍ ഉദുമല്‍പേട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കൊലപാതകം പുറംലോകമറിയുന്നത്. സംഭവത്തില്‍ യുവാവിന്റെ ഭാര്യാപിതാവ് കോടതിയില്‍ കീഴടങ്ങി.
ഉദുമല്‍പേട്ടില്‍ ബസ് സ്റ്റാന്‍ഡിനു മുമ്ബില്‍ പട്ടാപ്പകലായിരുന്നു ആക്രമണം. വീട്ടു സാധനങ്ങള്‍ വാങ്ങി റോഡു മുറിച്ചുകടക്കാന്‍ കാത്തു നിന്ന ഇരുവരെയും ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. യുവാവിനെ വെട്ടിവീഴ്ത്തിയ ശേഷം പെണ്‍കുട്ടിയേയും ആക്രമിച്ചു. പെണ്‍കുട്ടി നിലത്തുവീണ ശേഷം അക്രമികള്‍ രക്ഷപെട്ടു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
കൗസല്യയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് എട്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ശങ്കറിന്റെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശങ്കര്‍. അന്വേഷണത്തിനായി തിരുപ്പൂര്‍ പോലീസ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: