പ്രഹസ്തന്‍ വളരെ വിനയത്തോടെയും (വാനരനെ ഭയപ്പെടുത്തിയാല്‍ ചിലപ്പോള്‍ സംസാരിച്ചില്ലെങ്കിലോ!) ആദരവോടെയും ചോദിച്ചു. ”ഹേ കപേ, നിന്നെ ആര് അയച്ചിട്ടാണു വന്നത്? ഈ രാജസദസ്സില്‍ സത്യം ബോധിപ്പിച്ചാല്‍ നിന്നെ അഴിച്ചുവിടാം. ഇവിടെ ഭയപ്പെടേണ്ട. ഇത് ബ്രഹ്മസദസ്സിനു തുല്യമാണ്. അസത്യവാക്കും, അധര്‍മ്മ കര്‍മ്മങ്ങളും ഈ രാവണസഭയിലില്ല.
പ്രഹസ്തന്റെ ചോദ്യത്തിന് ഹനുമാന് മറുപടി പറഞ്ഞു ”ഹേ, ദേവശത്രുവായ രാവണ, പൂജ്യനായ രാമന്റെ ദൂതനാണ് ഞാന്‍. എന്റെ നാഥനായ രാമന് ഭുവനപതിയാണ്. ഇന്ദ്രനാലും പൂജിക്കപ്പെടുന്നവനും പുണ്യപുരുഷനും പുരുഷോത്തമനുമാണ്.
അനന്തനെ മെത്തയാക്കിയവനായ അഖിലേശ്വരനാണ്. അസുരന്മാരുടെ ശത്രുവാണ് സേവിക്കുന്നവര്‍ക്ക് മുക്തി നല്കുന്നവന്. ത്രിപുരന്മാരെ വധിച്ച ശിവന്റെയും ഹൃദയനാഥനാണ് ഗരുഡന് കൊടിയടയാളമായിട്ടുള്ളവന്‍, മധുകൈടഭടന്മാരെ വധിച്ചവന്, ഭൂമിയുടെ നാഥനും സര്‍വഐശ്വര്യങ്ങളും നിറഞ്ഞവനുമാണ്. ആ രാമന് പത്നിയുമൊത്ത് വനത്തില്‍ വസിക്കുമ്പോള്‍ നീ ജാനകിയെ അപഹരിച്ചില്ലേ? ബ്രഹ്മകല്പിതമനുസരിച്ച് നിനക്കു മരണം സംഭവിക്കുന്നതിന് കാരണമാണിത്.
സീതയെ അന്വേഷിച്ച് സുഗ്രീവന് നാനാദിക്കിലേക്കും അയച്ച വാനരവീരരില് ഒരാളായ വായുപുത്രനാണ് ഞാന്‍. ഞാന്‍ സമുദ്രം ചാടിക്കടന്ന് ഇവിടെവന്ന് ഇന്നു സീതയെ കണ്ടുപിടിച്ചു. പിന്നെ ഉദ്യാനം തകര്‍ത്തത് എന്റെ വാനരസ്വഭാവംകൊണ്ട്, രാക്ഷസന്മാരെ വധിച്ചത് എന്നെകൊല്ലാന്‍ വന്നതുകൊണ്ട്. ഹേ രാജന്, എല്ലാ ജീവികള്‍ക്കും അവരുടെ പ്രാണന് വലുതല്ലേ?
ദശനിയുതശതവയസി ജീര്‍ണമെന്നാകിലും
ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്കനീ.
പിന്നെ മേഘനാഥന് എന്നെ ബ്രഹ്മപാശത്താല് ബന്ധിതനാക്കി ഇവിടെകൊണ്ടുവന്നു. യഥാര്‍ത്ഥത്തില്‍ എന്റെ ശരീരത്തിന് ഒരു പീഡയുമില്ല. ഞാന്‍ ബന്ധിതനുമല്ല എനിക്കൊരിക്കലും മരണവുമുണ്ടാകില്ല. പിന്നെ ഇവിടെ നിങ്ങളെ ഒന്നു കാണാന്‍ വേണ്ടിതന്നെയാണ് ഇതൊക്കെ ചെയ്തത്. നിങ്ങള്‍ക്ക് മോക്ഷമാര്‍ഗം പറഞ്ഞുതരാനാണ് അകതളിരിലറിവു കുറയുന്നവര്ക്കേറ്റമുള്ള ജ്ഞാനമൊക്കെ നീക്കണം ബുധജനം. എന്നുള്ളതുകൊണ്ട് നിനക്കു മുക്തിമാര്‍ഗം ഉപദേശിച്ചുതരാം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: