നാഗ്പൂര്‍: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ പത്ത് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. മുന്ചാമ്പ്യന്മാരായ ഇന്ത്യയും ഏത് വമ്പന്മാരേയും അടിച്ചിടാന്‍ പോന്ന ന്യൂസിലാന്‍ഡും തമ്മില്‍ ആദ്യ മത്സരം. രാത്രി 7.30ന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് ഗ്രൗണ്ട് പോരാട്ടം.
സമീപകാല പ്രകടനത്തില്‍ ഇന്ത്യയുടെ അടുത്തൊന്നും എത്താന്‍ ന്യുസിലാന്‍ഡിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രണ്ട് സൗഹൃദ മത്സരങ്ങള്‍ ഒഴിവാക്കി കണക്കാക്കിയാല്‍ അവസാനം കളിച്ച 11 മത്സരങ്ങളില്‍ 10 എണ്ണത്തിലും വിജയം ഇന്ത്യക്ക് സ്വന്തം.
ഓസ്ട്രേലിയക്കതിരേ അവരുടെ നാട്ടില്‍ 3-0, ശ്രീലങ്കക്കെതിരേ സ്വന്തം നാട്ടില്‍ 2-1, ഏഷ്യാ കപ്പില്‍ ഫൈനലുള്‍പ്പെടെ അഞ്ചില്‍ അഞ്ചും വിജയിച്ചതോടെ ടീം അംഗങ്ങളുടെ ശരീരഭാഷയിലും ഈ ആത്മവിശ്വാസം പ്രകടണമാണ്. ലോകകപ്പിന് മുന്നോടിയായ നടന്ന സന്നാഹ മത്സരത്തില്‍ വെസ്റ്റിന്ഡീനെയും പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് കാലിടറി. എന്നാല്‍ ഈ പരാജയം ടീം ഇന്ത്യയുടെ ആത്മവിശ്വാസം കുറയ്ക്കുന്നതല്ല.
നാല് റണ്‍സിനായിരുന്നു ഈ മത്സരത്തില്‍ ടീം ഇന്ത്യ പരാജയപ്പെട്ടത്്. എങ്കിലും അവസാന നാല് ഓവറില്‍ 55 റണ്‍സ് വേണ്ട അവസ്ഥയില്‍നിന്നാണ് വിജയത്തിന് നാലുറണ്‍സകലെ ഇന്ത്യ എത്തിയതെന്നതും ധോണിപ്പടയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. 19ന് പാക്കിസ്ഥാനുമായി ഏറ്റുമുട്ടേണ്ടതിനാല് ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ആത്മവിശ്വാസം വാനോളമുയര്ത്തിയേ മതിയാകൂ.
തകര്‍പ്പന്‍ ഫോമിലുള്ള ബാറ്റിങ്നിരയും സമീപകാലത്ത് മിന്നുന്ന പ്രകടനം നടത്തുന്ന ബൗളിങ് നിരയുമാണ് ടീം ഇന്ത്യയുടെ കരുത്ത്. കടലാസിലെന്നപോലെ കളിക്കളത്തിലും ഇന്ത്യന്‍ താരങ്ങള്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു. ഫീല്‍ഡിങിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രത്യേകിച്ചും യുവതാരങ്ങളും യുവരാജിനെയും സുരേഷ് റെയ്നയെയും പോലുള്ള സീനിയര്‍ താരങ്ങളും. ക്യാപ്റ്റന്‍ ധോണി, ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ഉപനായകന്‍ വിരാട് കോഹ്ലി, യുവരാജ് എന്നിവരുടെ ബാറ്റിങ് മികവില്‍ ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു.
സുരേഷ് റെയ്ന കൂടി ഫോം വീണ്ടെടുത്താന്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ ഏറെ വിയര്‍ക്കും. ബൗളിങ് നിരയില്‍ മുഹമ്മദ് ഷാമിയുടെ മടങ്ങിവരവ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. 36-ാം വയസ്സിലും മികച്ച ഫോമില്‍ പന്തെറിയുന്ന ആശിഷ് നെഹ്റ, പേസര്‍മാരായ ജസ്പ്രീത് ബുംമ്റ, പുത്തന്‍ കണ്ടുപിടുത്തം ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം സ്പിന്നര്‍മാരായി ആശ്വിനും രവീന്ദ്ര ജഡജേയും ഹര്ഭജന് സിങും. ഇവരില്‍ ആരൊക്കെ ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്നത് കാത്തിരുന്നുകാണാം.
അതേസമയം ന്യൂസിലാന്‍ഡിനെതിരെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ ഇതുവരെ വിജയം നേടിയിട്ടില്ല. ഒരു ലോകകപ്പിലുള്‍പ്പെടെ നാല് മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനെതിരെ കളിച്ചെങ്കിലും സമ്പൂര്‍ണ്ണ തോല്‍വിയായിരുന്നു ഫലം. ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത് 2007ലെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍. സൂപ്പര്‍ എട്ടില്‍ നടന്ന ഈ മത്സരത്തില്‍ ടീം ഇന്ത്യ 10 റണ്‍സിനാണ് പരാജയപ്പെട്ടത്. ഈ തോല്‍വികള്‍ക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇന്ന് ഇന്ത്യക്ക് ലഭിക്കുന്നത്.
ട്വന്റി 20 റാങ്കിങില്‍ നാലാം സ്ഥാനക്കാരാണെങ്കിലുംേ ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാന് ബ്രണ്ടന്‍ മക്കല്ലത്തിന്റെ അഭാവത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്. മക്കല്ലം ക്രിക്കറ്റിനോട് വിടപറഞ്ഞതോടെ ഈ സ്ഥാനത്തേക്ക് ആര് എന്നതാണ് കിവികളുടെ ഏറ്റവും വലിയ ചോദ്യം. എങ്കിലും മികച്ച യുവതാരങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ന്യൂസിലാന്‍ഡ് ഏറെ പ്രതീക്ഷകളോടെയാണ് ഇറങ്ങുന്നത്. കെയ്ന്‍ വില്യംസണ് നയിക്കുന്ന ടീമില്‍ മാര്ട്ടിന് ഗുപ്റ്റിലും കോറി ആന്‍ഡേഴ്സണും കോളിന് മണ്‍റോയും റോസ് ടെയ്ലറുമടക്കമുള്ള ബാറ്റിങ് പ്രതിഭകളുണ്ട്. മികച്ച ബൗളര്‍മാരും കിവി നിരയില്‍ ഉണ്ട്.
ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയും മിച്ചല്‍ മക്ലാഗനും നയിക്കുന്ന പേസ് ബൗളിങ്ങിനൊപ്പം സ്പിന്നറായി നഥാന്‍ മക്കല്ലവും ഹെന്റി നിക്കോളാസും ഇന്ത്യന്‍ വംശജനായ ഇഷ് സോധിയും ടീമിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രണ്ട് പരിശീലന മത്സരങ്ങളില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു ന്യൂസിലാന്‍ഡ്.
അതേസമയം ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് കിവീസ് സെമിയില്‍ കളിച്ചത്. 2007-ലെ ആദ്യലോകകപ്പില്‍. പിന്നീട് നടന്ന എല്ലാ ലോകകപ്പുകളിലും സെമിയിലെത്താതെ പുറത്താവുകയും ചെയ്തു. എന്നാല്‍ വമ്പന്‍ ടൂര്‍ണമെന്റുകളില്‍ പലപ്പോഴും കളിമറക്കുന്ന പതിവ് പോരായ്മ മറികടക്കാന്‍ ഇന്ത്യക്ക് ഇന്ന് കനത്ത വെല്ലുവിളി ഉയരുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: